പാലക്കാട്: വാളയാർ പെൺകുട്ടികളുടെ ദൂരൂഹമരണക്കേസിൽ വീഴ്ചവരുത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹം ശക്തമാക്കുന്നു.
ബുധനാഴ്ച പെൺകുട്ടികളുടെ അമ്മയെയും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെയും മറ്റ് സമരാനുകൂലികളെയും അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും അവർ വീണ്ടും സമരമുഖത്തേക്ക് മടങ്ങിയെത്തി. സമരത്തിന് പിന്തുണയുമായി നിരാഹാരമിരുന്ന ഗോമതിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സ നിരസിച്ച് വീണ്ടും സമരപ്പന്തലിലെത്തുകയായിരുന്നു.