പാലക്കാട് കുളപ്പുള്ളി പ്രധാന പാതയിൽ പഴയ പാലത്തിനോട് ചേർന്നാണ് പുതിയ പാലം കൂടി നിർമ്മിച്ചിട്ടുള്ളത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് പുതിയ പാലം നിർമ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച ഓണ്‍ലൈനായി മന്ത്രി ജി.സുധാകരൻ നിർവഹിക്കും. നിലവിലുള്ള പാലത്തിനു സമാന്തരമായി തന്നെയാണ് പുതിയ പാലവും നിർമ്മിച്ചിട്ടുള്ളത്. ഇതോടുകൂടി ഈ ഭാഗത്ത് പാലങ്ങളിലൂടെ വണ്‍വേ സംവിധാനം ഏർപ്പെടുത്താനാണ് തീരുമാനം.
ഷൊർണൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ പാലത്തിലൂടെയും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇനിമുതൽ പഴയപാലത്തിലൂടെയുമാവും സഞ്ചരിക്കുക. നിലവിലുള്ള പാലത്തിന്റെ അതേ ഉയരത്തിലാണ് പുതിയ പാലവും നിർമ്മിച്ചിട്ടുള്ളത്. 30 മീറ്റർ നീളമുള്ള പാലത്തിന് ഒരു വശത്തെ നടപ്പാത ഉൾപ്പെടെ 11.5 മീറ്റർ വീതിയുണ്ട്. 7.5 മീറ്ററാണ് റോഡിന്റെ വീതി. പാലത്തിന് രണ്ടുവശത്തും 250 മീറ്റർ നീളത്തിലുള്ള അപ്രോച്ച് റോഡിന്റെ പണി പൂർത്തിയായി. ഈ റോഡിലുള്ള ബധിരമൂക സ്കൂൾ, സഹകരണ കോളേജ്, ക്ഷേത്രം, എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ ഇറക്കാൻ ആവുന്ന വിധത്തിൽ സ്റ്റാന്പുകളും റാന്പുകളും നിർമിച്ചിട്ടുണ്ട്. ഇതിനോടൊപ്പം പഴയ പാലം നവീകരിക്കുന്ന പ്രവർത്തികളും പൂർത്തിയാക്കി.
അപ്രോച്ച് റോഡുകളിലും പാലങ്ങളിലും സുരക്ഷാ വരകളും വശങ്ങൾ അറിയുന്നതിനുള്ള ലൈറ്റുകളും സ്ഥാപിച്ചാണ് നവീകരണം നടത്തിയിട്ടുള്ളത്. കണ്ണിയംപുറത്തെ പുതിയ പാലത്തിനും നിലവിലെ പാലം നവീകരിക്കുന്നതിന്നുമായി പി.ഉണ്ണി എംഎൽഎയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 4.3 കോടി രൂപയാണ് ചെലവഴിച്ചത്. അതേസമയം ഈ പാലം നിർമ്മാണത്തിനൊപ്പം നിർമ്മിക്കാൻ പദ്ധതിയിൽ ഉണ്ടായിരുന്ന ഈസ്റ്റ് ഒറ്റപ്പാലം പാലം നിർമ്മാണത്തിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. ഗതാഗതക്കുരുക്ക് കൂടുതലുള്ള ഭാഗമാണ് ഈസ്റ്റ് ഒറ്റപ്പാലം പരിസരം. മായന്നൂർ ഭാഗത്തുനിന്നു ൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ വരുന്ന പ്രദേശം കൂടിയാണ് ഇവിടം. രൂക്ഷമായ ഗതാഗതക്കുരുക്ക് ഈ ഭാഗത്ത് അനുഭവപ്പെടുന്നുണ്ട്.