പാലക്കാട്: ക്രൈസ്തവ അവകാശ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനായി പോരാടുവാൻ സഭകൾ ഒന്നായി രംഗതിറങ്ങണമെന്നും കാലാകാലങ്ങളായി അവകാശങ്ങൾ നിഷേധിക്കപ്പെട്ട ഒരു ജനതക്ക് സഹിക്കാവുന്നതിനും അപ്പുറമായതിനാലാണ് സമര പരിപാടികളിലേക്കു ഇറങ്ങേണ്ടിവന്നതെന്നും ഭരണഘടന ഉറപ്പു നൽകുന്ന അവകാശ സമത്വത്തിനു വേണ്ടിയുള്ള സമരമാണിതെന്നും മോൻസിഞ്ഞോർ ജോസഫ് ചിറ്റിലപ്പള്ളി പ്രസ്താവിച്ചു. കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരതേക്ക് നടത്തുന്ന അവകാശ സംരക്ഷണ യാത്രക്കു പാലക്കാട് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സി.സി.ക്ലർജി കമ്മീഷൻ ജില്ലാ ചെയർമാൻ ഫാ. ഗീവർഗീസ് കോടിയാട്ട് അധ്യക്ഷത വഹിച്ചു. ജാഥ ക്യാപ്റ്റൻ കെ.സി.സി.ജനറൽ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നൽകി. ന്യൂനപക്ഷ സ്കോളർഷിപ്പ്, ന്യൂനപക്ഷ അവകാശ സംരക്ഷണ സമിതികളിലെയെയും മറ്റു കമ്മറ്റികളിലെയും അർഹമായ പ്രാതിനിത്യം എന്നിവ നിഷേധിക്കുന്ന സർക്കാർ സമീപനം ഭരണഘടനാ ലംഘനമാണെന്നും കേരള നിയമ സഭയിൽ ക്രൈസ്തവ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഒരു പ്രതിനിധി പോലും ഇല്ലാതായത് ദുഃഖകരമാണെന്നും മന്ത്രി ജലീൽ ബോധപൂർവം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നെന്നും കെ.സി.സി.ജനറൽ സെക്രട്ടറി പ്രസ്താവിച്ചു.
ജാഥാ കോഓർഡിനേറ്റർ റവ. എ. ആർ. നോബിൾ, റവ. ഷിജു ജോൺസൺ, റവ. മാത്യു ജോർജ്ജ്, റവ. പ്രിൻസ് ജോർജ്ജ്, ഫാ. സൈമൺ ഇല്ലിച്ചുവട്ടിൽ, റവ. ജോയ്സ് ജോൺ, ഫാ.പി.ജെ. എൽദോസ്, ബേബി മാത്യു, റവ. ഫെബിൻ ജോൺ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. ജാഥ ഫെബ്രുവരി 3നു തിരുവനന്തപുരത്തു സമാപിക്കും.