ഡീസൽ വിലവർധനയും നികുതി അടയ്ക്കാനുള്ള സമയപരിധി തീരുന്നതും ബസ് സർവീസിനെ പ്രതിസന്ധിയിലാക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടയിൽ കിതയ്ക്കുന്ന ബസ് വ്യവസായത്തെ ഇല്ലാതാക്കുകയാണ് തുടർച്ചയായ ഇന്ധന വില വർധന. മൂന്ന് മാസത്തിൽ 11 രൂപയാണ് ഡീസലിന് വില കൂടിയത്. 81.62 രൂപയാണ് ജില്ലയിൽ വ്യാഴാഴ്ച ഡീസൽ വില. കോവിഡ് മൂലം ബസുകളിൽ ആളുകൾ കയറുന്നത് കുറഞ്ഞു. ഇതോടെ ബസ് സർവീസും വെട്ടിക്കുറച്ചു. കോവിഡിനുമുമ്പ് 1100ൽ അധികം ബസുകൾ ജില്ലയിൽ സർവീസ് നടത്തിയിരുന്നു. കോവിഡ് നിയന്ത്രണത്തിനുശേഷം സർവീസ് ആരംഭിച്ചപ്പോൾ 700 ആയി കുറഞ്ഞു. ഭൂരിഭാഗം ബസുകളും ലാഭത്തിലല്ല. ജീവനക്കാർക്ക് വരുമാന മാർഗമെന്ന നിലയിലാണ് പല ബസുകളും നിരത്തിൽ ഓടുന്നത്. ഡീസൽ വില വർധന ഈ പ്രതീക്ഷകളും തെറ്റിക്കുകയാണ്. ഡീസൽച്ചെലവ് കഴിഞ്ഞ് ജീവനക്കാർക്ക് കൂലിപോലും കിട്ടാത്ത സ്ഥിതിയിലാണ് പലരും.