പാലക്കാട് ജില്ലക്കാരനായ . രാമചന്ദ്ര പുലവർ എന്ന തോൽപ്പാവക്കൂത്ത് കലാകാരന് പത്മ പുരസ്കാരം
ഷൊർണൂർ: കൂത്തുമാടത്തിലെ നിഴൽരൂപങ്ങളിൽ ഇതൾ വിരിയുന്ന കലാപൂർണതയ്ക്ക് പദ്മശ്രീ പുരസ്കാരത്തിന്റെ നിറവ്. ക്ഷേത്രങ്ങളിലെ കൂത്തുമാടത്തിൽനിന്ന് ഈ കലാരൂപത്തെ സാധാരണക്കാരന്റെ മുന്നിലേക്കെത്തിച്ച് ജനകീയമാക്കിയ കലാകാരനാണ് കൂനത്തറ രാമചന്ദ്രപുലവർ. പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്ന രാമചന്ദ്രപുലവർ അച്ഛന്റെ മരണശേഷം ജോലി രാജിവെച്ചാണ് മുഴുവൻ സമയവും തോൽപ്പാവക്കൂത്തിന് ജീവിതം സമർപ്പിക്കുന്നത്.
പാലക്കാടിന് അകത്തും പുറത്തുമായി 45 ക്ഷേത്രങ്ങളിൽ രാമചന്ദ്രപുലവരും സംഘവും രാമായണം തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. പുരാണകഥയിൽനിന്ന് വ്യത്യസ്തമായി ഗാന്ധിക്കൂത്ത്, യേശുക്കൂത്ത്, മഹാബലിചരിതം, ചണ്ഡാലഭിക്ഷുകി, എച്ച്.ഐ.വി. ബോധവത്‌കരണം, കൊറോണക്കൂത്ത് തുടങ്ങിയ കഥകൾ പാവക്കൂത്തിലൂടെ സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പുരാതനരൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാൻ വീട്ടിൽ പാവകളി തിയേറ്റർ നിർമിച്ച് തത്പരർക്കായി കലാരൂപം അവതരിപ്പിക്കുന്നുണ്ട്.
1960 മേയ് 25ന് ഷൊർണൂരിനടുത്ത് കൂനത്തറ ഗ്രാമത്തിലാണ് ജനനം. തോൽപ്പാവക്കൂത്ത് കലാകാരൻ പരേതനായ കൃഷ്ണൻകുട്ടി പുലവരുടെയും പരേതയായ ഗോമതിയമ്മയുടെയും മകനാണ് 60-കാരനായ രാമചന്ദ്രപുലവർ.
പരമ്പരാഗത പാവകളികുടുംബത്തിലെ അംഗമായ അദ്ദേഹം അച്ഛനിൽനിന്ന് പാവകളി അഭ്യസിച്ചു. റഷ്യ, സ്വീഡൻ, സ്പെയിൻ, അയർലൻഡ്, ജർമ്മനി, ഗ്രീസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും കൂത്ത് അവതരിപ്പിച്ചിട്ടുണ്ട്. ‘തോൽപ്പാവക്കൂത്ത്’ എന്ന പുസ്തകവും രചിച്ചു. 1991-ൽ ജൂനിയർ ഫെലോഷിപ്പ് ലഭിച്ചു.
പാവകളിരംഗത്തെ മികച്ച സേവനത്തിന് 2008-ൽ മദർസ് ക്രാഫ്റ്റ് ഫൗണ്ടേഷനിൽനിന്ന് ലൈഫ് ടൈം അച്ചീവ്‌മെന്റ്, എക്‌സലൻസ് അവാർഡ്, ദക്ഷിണചിത്ര വിർദു ബഹുമതി, 2011-ൽ തായ്‌ലൻഡ് സർക്കാർ പുരസ്കാർ, കേരള ഫോക് ലോർ അക്കാദമി പുരസ്കാരം, 2012-ൽ ഡോ. ബി.ആർ. അംബേദ്കർ സംസ്ഥാന അവാർഡ് എന്നിവ നേടി.
കേരള സംസ്ഥാന സംഗീതനാടക അക്കാദമി കലാശ്രീ പുരസ്കാരം, തോൽപ്പാവക്കൂത്തിലെ സംഭാവനയ്ക്ക് കേന്ദ്ര സംഗീതനാടക അക്കാദമി പുരസ്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ: രാജലക്ഷ്മി. മക്കൾ: രാജീവ് പുലവർ, രജിത, രാഹുൽ. മൂവരും തോൽപ്പാവക്കൂത്ത് കലാരംഗത്ത് സജീവമാണ്. മരുമക്കൾ: സുരേഷ്, അശ്വതി.
ഒരുപാട് സന്തോഷം
‘‘ഒരുപാട് സന്തോഷമുണ്ട്. ഒരു കാലത്ത് വളരെയധികം അവഗണന നേരിട്ട തോൽപ്പാവക്കൂത്തെന്ന കലാരൂപത്തിന് ലഭിച്ച രാജ്യത്തിന്റെ അംഗീകാരമാണിത്. കേരളത്തിൽ തോൽപ്പാവക്കൂത്തിന് കൂടുതൽ പ്രചാരവും ബഹുമാനവും ലഭിക്കാൻ പുരസ്കാരം വഴിവെയ്ക്കും