റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം 23ന് മുഖ്യമന്ത്രി നിര്‍വഹിക്കും
ആര്‍.ബി.ഡി.സി.കെ മുഖേന നടപ്പാക്കുന്ന ജില്ലയിലെ അകത്തേത്തറ-നടക്കാവ്, വാടാനംകുറുശ്ശി മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 10 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ജനുവരി 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനാകും. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയാകും.
അകത്തേത്തറ റെയില്‍വേ ഗേറ്റിന് സമീപം സംഘടിപ്പിക്കുന്ന യോഗത്തില്‍ വി.കെ. ശ്രീകണ്ഠന്‍ എം.പി വിശിഷ്ടാതിഥിയാകും. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും എം.എല്‍.എ.യുമായ വി.എസ്. അച്യുതാനന്ദന്‍ ശിലാഫലകം അനാച്ഛാദനം ചെയ്യും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍, പാലക്കാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ. പ്രിയ അജയന്‍, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ബിജോയ്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത അനന്തകൃഷ്ണന്‍, ആര്‍ ബി ഡി സി കെ മാനേജിങ് ഡയറക്ടര്‍ ജാഫര്‍ മാലിക് സംസാരിക്കും.
- അകത്തേത്തറ – നടക്കാവ് മേല്‍പ്പാലം
അകത്തേത്തറ -നടക്കാവ് മേല്‍പ്പാലത്തിനായി 2017-18 ബജറ്റില്‍ ഉള്‍പ്പെടുത്തി 36 കോടിയാണ് കിഫ്ബിയില്‍ നിന്നും നീക്കിവെച്ചിട്ടുള്ളത്. 35 ഓളം സ്ഥലം ഉടമകളില്‍ നിന്നായി ഒരേക്കര്‍ ഏഴ് സെന്റ് ഭൂമിയാണ് മേല്‍പ്പാലത്തിനായി ഏറ്റെടുത്തത്. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എ.യുമായ വി.എസ് അച്യുതാനന്ദന്റെ നിര്‍ദ്ദേശപ്രകാരം സ്ഥലമുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരത്തുക നല്‍കിയാണ് സ്ഥലം ഏറ്റെടുത്തത്. പാലക്കാട് 2, അകത്തേത്തറ വില്ലേജുകളില്‍ നിന്നായി 42 സ്ഥലങ്ങളാണ് ഏറ്റെടുത്തത്. കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെയുള്ള റെയില്‍ പാതയ്ക്ക് കുറുകെ രണ്ടുവരി പാതയായി 10.90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പ്പാലം നിര്‍മിക്കുക. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലായിരിക്കും ഗതാഗതം.
- വാടാനാംകുറുശ്ശി മേല്‍പ്പാലം
വര്‍ഷങ്ങളായി വാടാനാംകുറുശ്ശിയിലൂടെ കടന്നു പോകുന്ന ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റെയില്‍വേ പാതയിലെ ഗെയ്റ്റടവുമൂലം ഉണ്ടാകുന്ന ഗതാഗത തടസ്സം സുഗമമായ പാലക്കാട് ഗുരുവായൂര്‍ പാതയിലെ ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. അനുദിനം 14 തവണയാണ് ഇവിടെ ഗെയ്റ്റ് അടക്കുക. ഈ സാഹചര്യം മറികടക്കാന്‍ വാടാനാംകുറുശ്ശിയില്‍ മേല്‍പാലം നിര്‍മിക്കണമെന്നത് ജനങ്ങളുടേ ഏറെ കാലമായുള്ള ആവശ്യമാണ്. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യുടെ ഇടപെടലിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ മേല്‍പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പദ്ധതിക്കായി 34 കോടിയാണ് നിര്‍മാണ ചെലവ് കണക്കാക്കുന്നത്. സാധാരണ കോണ്‍ക്രീറ്റ് നിര്‍മാണ രീതിയില്‍ നിന്നും വ്യത്യസ്തമായി സ്റ്റീല്‍ കൂടുതല്‍ ഉപയോഗിച്ചാണ് പാലം നിര്‍മാണം. ആറുമാസത്തിനകം മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്