പാലക്കാട്.വി.എസ്. അച്യുതാന്ദനന്റെ പിന്നിൽ അടിയുറച്ചുനിന്ന മണ്ഡലം. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് പദവികളിൽ വിഎസ് എത്തിയത് മലമ്പുഴയെ പ്രതിനിധാനം ചെയ്ത കാലത്ത്. 2001, 2006, 2011, 2016 വർഷങ്ങളിൽ വി.എസ് മണ്ഡലത്തെ പ്രതിനിധീകരിച്ചു.
കേരള രാഷ്ട്രീയത്തെ നിരന്തരം ചൂടുപിടിപ്പിച്ച വിഎസ് കളംനിറഞ്ഞു കളിച്ചപ്പോൾ മലമ്പുഴയും ഒപ്പം നിന്നു. കഴിഞ്ഞ തവണ മുഖ്യമന്ത്രിയാകാതെ വന്നപ്പോൾ നിരാശപ്പെട്ടു.
കോൺഗ്രസുകാരനായ സതീശൻ പാച്ചേനിയെ രണ്ടു തവണയും ലതിക സുഭാഷിനെ ഒരു തവണയും തോൽപിച്ച വിഎസ് 2016 ൽ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെയാണു പരാജയപ്പെടുത്തിയത്.
ആരോഗ്യപരമായി കാരണങ്ങളാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി വിഎസിന്റെ സാന്നിധ്യം മലമ്പുഴയിൽ ഇല്ല. ജില്ലാ ആസൂത്രണസമിതി യോഗങ്ങളിൽ നേരിൽ പങ്കെടുക്കാറില്ലെങ്കിലും വിവിധ വിഷയങ്ങളിൽ വിഎസിന്റെ കത്തുകളും സന്ദേശങ്ങളും പതിവായിരുന്നു.
സിപിഎം ഒരുവട്ടംപോലും തോൽവിയറിഞ്ഞിട്ടില്ലാത്ത മലമ്പുഴയിൽ സ്ഥാനാർഥിയാകാൻ താൽപര്യമുള്ള അരഡസനോളം നേതാക്കളെങ്കിലുമുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.എൻ. കൃഷ്ണദാസ്, എം.ബി. രാജേഷ് എന്നിവർക്കാണു മുൻതൂക്കം.
പ്രാദേശികതലത്തിൽ നിന്നുള്ളവരെ പരിഗണിച്ചാൽ ജില്ലാ കമ്മിറ്റി അംഗം പി.എ. ഗോകുൽദാസ്, പുതുശ്ശേരി ഏരിയ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് എന്നിവർക്കും സാധ്യതയുണ്ട്