പാലക്കാട് : പെട്രോൾ-ഡീസൽ എക്സൈസ് നികുതി വർധനയിലൂടെ പോക്കറ്റ് വീർപ്പിച്ച് കേന്ദ്രം. കോവിഡ് മഹാമാരിയിൽ എല്ലാ വരുമാനവും കുത്തനെ ഇടിഞ്ഞപ്പോഴും ഇന്ധനങ്ങളുടെ നികുതി വരുമാനത്തിൽ വൻ കുതിപ്പ്. നടപ്പു സാമ്പത്തിക വർഷം 48 ശതമാനമാണ് എക്സൈസ് നികുതി വരുമാനത്തിലെ വർധന.
കോവിഡ് ലോക്ഡൗണും അനുബന്ധ പ്രതിസന്ധികളും മൂലം ഡീസൽ ഉപയോഗം ഏറ്റവും കുറഞ്ഞ സാഹചര്യത്തിലാണിത്. അടിക്കടിയുള്ള പെട്രോൾ, ഡീസൽ വില കൂട്ടലും അതിെൻറ മേലുള്ള വൻ എക്സൈസ് നികുതിയുമാണ് സർക്കാറിെൻറ പോക്കറ്റ് വീർപ്പിക്കുന്നത്.
2020 ഏപ്രിൽ-നവംബർ കാലയളവിൽ 1,96,342 കോടി രൂപ എക്സൈസ് നികുതിയായി പിരിഞ്ഞുകിട്ടിയപ്പോൾ 2019ൽ ഇതേ കാലയളവിൽ 1,32,899 കോടി മാത്രമായിരുന്നു വരുമാനം. ഈ എട്ടുമാസ കാലയളവിൽ കഴിഞ്ഞ വർഷത്തെക്കാൾ 10 ദശലക്ഷം ടൺ ഡീസൽ കുറവാണ് രാജ്യത്ത് ഉപയോഗിച്ചത്. ഇന്ത്യയിൽ ഏറ്റവുമധികം ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ. 2019ൽ 55.4 ദശലക്ഷം ടൺ ഡീസൽ ഉപയോഗിച്ച സ്ഥാനത്ത് 2020ൽ 44.9 ദശലക്ഷം ടണ്ണാണ് ഉപയോഗം. പെട്രോൾ ഉപയോഗത്തിലും ഇക്കാലയളവിൽ കുറവുണ്ടായി.