പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്റ്റ് ചെയ്തു
പൗരമുന്നണി-സി.പി.എം സംഘർഷം: എട്ടുപേരെ അറസ്റ്റ് ചെയ്തു
പാലക്കാട്: കണ്ണാടി കണ്ണനൂരിൽ കഴിഞ്ഞദിവസമുണ്ടായ സി.പി.എം-പൗരമുന്നണി സംഘർഷത്തിൽ ഇരുവിഭാഗങ്ങളിലെയും എട്ടുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പൗരമുന്നണി പ്രവർത്തകനും കണ്ണനൂരിലെ കുഴൽമന്ദം ബ്ലോക്ക് റൂറൽ െക്രഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡൻറുമായ എൻ. വിനേഷിനെ ആക്രമിച്ച കേസിൽ കണ്ണനൂർ സ്വദേശികളായ ബിജു, അഖിൽ, അഖിലേഷ്, ആനന്ദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. സി.പി.എം പ്രവർത്തകൻ രമേഷിനെ ആക്രമിച്ച കേസിൽ വിനീഷ്, റിനു, മുകേഷ്, ഷിജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പൊലീസ് ജ്യാമത്തിൽ വിട്ടു. വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് കണ്ണനൂരിലെ സൊസൈറ്റി കെട്ടിടത്തിന് മുന്നിൽ വെച്ച് ഇരുവിഭാഗം പ്രവർത്തകർ ഏറ്റുമുട്ടിയത്. കൈക്ക് വെട്ടേറ്റ എൻ. വിനേഷ് ജില്ല സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് സൊസൈറ്റിക്കെതിരെ അഴിമതി ആരോപിച്ച് പ്രചാരണ വാഹനത്തിൽ അനൗൺസ്മൻെറ് നടത്തിയെന്ന് പരാതിപ്പെട്ടാണ് സി.പി.എം പ്രവർത്തകനായ രമേഷിനെ പൗരമുന്നണി പ്രവർത്തകർ ഡിസംബർ 31ന് ആക്രമിച്ചത്. മർദനമേറ്റ രമേഷ് ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സി.പി.എം കണ്ണനൂർ പാർട്ടി ഓഫിസിൻെറ കൊടിമരം തകർക്കാനുള്ള ശ്രമം പ്രതിരോധിച്ചിതാണ് സംഘർഷത്തിൽ കലാശിച്ചത്. പാർട്ടി ഓഫിസിനു സമീപത്താണ് സൊസൈറ്റി പ്രവർത്തിക്കുന്നത്. സംഭവ സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിനേഷ് നേരത്തേ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്നു. വിഭാഗീയതയുടെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതിനെ തുടർന്നാണ് പൗരമുന്നണി രൂപവത്കരിച്ചത്.