പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
കെട്ടിടനിർമാണം മാർച്ചിൽ പൂർത്തിയാകും
പാലക്കാട്
കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിട നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മാർച്ചിൽ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. താഴത്തെ ഉൾപ്പെടെ ഒന്ന്, രണ്ട് നിലകളുടെ നിർമാണം പൂർത്തിയായി. തേപ്പു പണിയാണ് ഇപ്പോഴുള്ളത്. ശേഷം ഇലക്ട്രിക്കൽ ജോലി ആരംഭിക്കും. പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗമായിരിക്കും മേൽനോട്ടം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമാണച്ചുമതല.
ജനുവരി പകുതിയിൽ നിർമാണം ആരംഭിച്ചു. 7.1 കോടി രൂപയുടേതാണ് പദ്ധതി. ഒന്നാംഘട്ടം ബസ് ടെർമിനലിന് അഞ്ചുകോടിയും രണ്ടാംഘട്ടം യാർഡിനും അനുബന്ധപ്രവർത്തനങ്ങൾക്കും 2.1 കോടിയുമാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയറുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്. കോവിഡ് വന്നതോടെ ഒന്നരമാസം നിർമാണം നിർത്തിവച്ചു. രാപ്പകൽ വ്യത്യാസമില്ലാതെ അതിവേഗത്തിലാണ് നിർമാണം. ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ മൂന്നുനിലകളുള്ള ബസ് ടെർമിനലിൽ ഒരേസമയം 11 ബസുകൾ നിർത്തിയിടാം. ബസ് സ്റ്റാൻഡ് കെട്ടിടം നിർമാണം പൂർത്തിയാകുന്നതോടെ രണ്ടാം ഘട്ടത്തിൽ യാർഡ് നിർമാണത്തിനുള്ള നടപടി ആരംഭിക്കും.