കൊലപാതകത്തിനു കാരണം ജാതിയും പണവും: ഹരിത
തേേങ്കുറുശ്ശി ∙ ജാതിയും സമ്പത്തുമാണു അനീഷിന്റെ കൊലപാതകത്തിനു കാരണമെന്നു ഭാര്യ ഹരിത. ദുരഭിമാനക്കൊലയാണ്. താഴ്ന്ന ജാതിക്കാരന്റെ ഭാര്യയായി മകൾ ഇരിക്കേണ്ടെന്ന് അച്ഛനും ബന്ധുക്കളും തീരുമാനിച്ചു. 3 മാസത്തിൽ താഴെയേ താലി കഴുത്തിലുണ്ടാകൂ എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹത്തിനു മുൻപ് അനീഷുമായുള്ള സ്നേഹബന്ധം അറിഞ്ഞപ്പോൾ മുതൽ ഭീഷണിയുണ്ട്. പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ വീഴ്ച വന്നു. അന്വേഷിച്ചിരുന്നെങ്കിൽ എന്റെ ഏട്ടന് ഈ ഗതി വരില്ലായിരുന്നെന്നും ഹരിത പ്രതികരിച്ചു.
മറ്റൊരു വിവാഹത്തിനു വീട്ടുകാർ ശ്രമം നടത്തിയപ്പോൾ അനീഷിനൊപ്പം മണ്ണാർക്കാട്ട് ക്ഷേത്രത്തിൽ പോയി താലികെട്ടി. അന്നു വൈകിട്ടാണു സ്റ്റേഷനിൽ ചെന്നത്.
രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ താൻ പരീക്ഷയ്ക്കു വേണ്ടി പുസ്തകങ്ങൾ ചോദിച്ചു വീട്ടിലേക്കു വിളിച്ചെങ്കിലും തനിച്ചു വരാനാണു പറഞ്ഞതെന്നു ഹരിത പറഞ്ഞു. എന്നാൽ അപ്പു(അനീഷ്)വിനെയും കൂട്ടിയേ വരൂ എന്നു പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.
∙ അവര് അന്നേ പറഞ്ഞു. നിങ്ങളെ 90 ദിവസം ജീവിക്കാൻ അനുവദിക്കില്ല. ആ കുട്ടിയുടെ അച്ഛനാ പറഞ്ഞത്. കുട്ടിയുടെ മാമൻ ഭീഷണിപ്പെടുത്തിയിരുന്നു. പരാതി നൽകിയെങ്കിലും പൊലീസ് ഒന്നും ചെയ്തില്ല.
-അറുമുഖൻ (അനീഷിന്റെ അച്ഛൻ)
∙ അനീഷ് സ്കൂട്ടറിനു സമീപം നിൽക്കെയാണ് അവർ ആക്രമിച്ചത്. തടുക്കാൻ ശ്രമിച്ച എന്നെയും ആക്രമിക്കാൻ ശ്രമിച്ചു. ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു.
- അരുൺ(അനീഷിന്റെ സഹോദരൻ