തെരഞ്ഞെടുപ്പ് തിരിച്ചടി; ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിേലറ്റ തിരിച്ചടിയെച്ചൊല്ലി ചിറ്റൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി. മുൻ എം.എൽ.എ കെ. അച്യുതൻെറ കുടുംബാധിപത്യമാണ് ചിറ്റൂർ- തത്തമംഗലം നഗരസഭയിലെ 73 വർഷത്തെ കോൺഗ്രസ് ഭരണം നഷ്ടപ്പെടുത്തിയെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തി. കെ. അച്യുതൻെറ ഏകാധിപത്യത്തിന് ജനങ്ങൾ നൽകിയ തരിച്ചടിയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കെ. അച്യുതനും മകനും ഡി.സി.സി വൈസ് പ്രസിഡൻറുമായ സുമേഷ് അച്യുതനും അച്യുതൻെറ സഹോദരൻ കെ. മധുവും ചേർന്ന് വീട്ടിലിരുന്നാണ് സ്ഥാനാർഥിപ്പട്ടിക തയാറാക്കിയത്. സ്വന്തം താൽപര്യക്കാരെ സ്ഥാനാർഥിപ്പട്ടികയിൽ തിരുകിക്കയറ്റിയതോടൊപ്പം അർഹരെ ഒഴിവാക്കി. പല വാർഡിലും കൂടിയാലോചനാ യോഗങ്ങൾ നടന്നില്ല. യൂത്ത് കോൺഗ്രസുകാരെ ചിറ്റൂരിൽ പാടേ അവഗണിച്ചു. മുൻ ചെയർപേഴ്സൻ ഷീബ ഉൾപ്പെടെ ദലിത് വിഭാഗക്കാരെയും തഴഞ്ഞു. മുസ്ലിം ലീഗിനെ ഒതുക്കാൻ ശ്രമിച്ചതും തിരിച്ചടിയായി. യു.ഡി.എഫ് സംവിധാനത്തെ ശിഥിലമാക്കി. നായർ സമുദായത്തെ ഡി.സി.സി വൈസ് പ്രസിഡൻറ് അധിക്ഷേപിച്ചത് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി. ഞങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കെ.പി.സി.സി
ജനറൽ സെക്രട്ടറി ഒ. അബ്ദുറഹ്മാൻ കുട്ടി ചിറ്റൂരിലെത്തി ആവശ്യപ്പെട്ടിട്ടും യുവജനങ്ങളെ പരിഗണിച്ചില്ല. തെരഞ്ഞെടുപ്പിൻെറ തുടക്കംമുതൽ പാർട്ടി ജില്ല നേതൃത്വത്തെ വെല്ലുവിളിച്ചും വിമതരെ ഇറക്കിയും ഔദ്യാഗികസ്ഥാനാർഥിയെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയ സുമേഷ് അച്യുതനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കൊല്ലങ്കോട് ബ്ലോക്ക് പട്ടഞ്ചേരി ഡിവിഷനിൽ ഔദ്യോഗിക സ്ഥാനാർഥി എസ്. ശ്രീനാഥിനെ ബദൽ സ്ഥാനാർഥിയെ നിർത്തി പരാജയപ്പെടുത്താൻ സുമേഷ് നേരിട്ടിറങ്ങി. ജാതിസംഘടന രൂപവത്കരിച്ച് കെ.പി.സി.സി നേതൃത്വത്തെ അപകീർത്തിപ്പെടുത്തിയ സുമേഷിന് പാർട്ടിയിൽ തുടരാൻ അർഹതയില്ല. നാലുതവണ മത്സരിച്ചവരെ ഒഴിവാക്കുകയെന്ന ഡി.സി.സി തീരുമാനം അച്യുതൻ കുടുംബം അട്ടിമറിച്ചു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിലെ സാമ്പത്തിക ക്രമക്കേടുകളും വഴിവിട്ടപ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കി. ഇവയെല്ലാം ചൂണ്ടിക്കാട്ടി കെ.പി.സി.സി നേതൃത്വത്തിന് പരാതി അയച്ചിട്ടുണ്ടെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് ചിറ്റൂർ നിയോജകമണ്ഡലം പ്രസിഡൻറ് ഷഫീക്ക് അത്തിക്കോട്, ജില്ല സെക്രട്ടറിമാരായ എൻ. ജിതേഷ്, കെ. പ്രിയങ്ക, ജോയൻറ് സെക്രട്ടറി എം. രതീഷ്ബാബു, പെരുമാട്ടി മണ്ഡലം പ്രസിഡൻറ് ഫിറോസ് ഖാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു