ദേശീയപാത നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് കാലതാമസം നേരിടുന്നത് കാരണം പാലങ്ങളുടെ നിർമാണം നീണ്ടു പോകാൻ സാധ്യത.
പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ മുതൽ താണാവ് വരെ നടക്കുന്ന ദേശീയപാത വികസനത്തിൽ പാതയിലെ പാലങ്ങളുടെ പുനർനിർമാണത്തിന് കാലതാമസം വരുവാൻ സാധ്യത ഉള്ളത്. പലഭാഗത്തും പാലം നിർമാണത്തിന് ആവശ്യമായ ഭൂമി റവന്യൂവകുപ്പും ദേശീയപാത വിഭാഗവും ഏറ്റെടുത്ത് കരാർ കന്പനിക്ക് നൽകാത്തതാണ് കാലതാമസത്തിന് കാരണമാവുന്നത്. 50 കിലോമീറ്റർ ദൂരം വരുന്ന പാതയിൽ 14 പാലങ്ങളാണ് നിർമ്മിക്കേണ്ടത്. ഇതിൽ ഒരു പാലത്തിന്റെ നിർമ്മാണം മാത്രമാണ് പൂർത്തിയായത്. ഒൻന്പതോളം പാലങ്ങയുടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുമുണ്ട്.
എന്നാൽ പാലം നിർമ്മിക്കുന്നതിനും അപ്പറോച്ച് റോഡ് നിർമ്മിക്കുന്നതിനും ആവശ്യമായ സ്ഥലം ഇല്ലാത്തത് മൂലം പലഭാഗത്തും നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സം നേരിട്ടു കൊണ്ടിരിക്കുകയാണ്. നിലവിൽ പൊന്നംകോടുള്ള കനാൽ പാലം മാത്രമാണ് നിർമ്മാണം പൂർത്തിയായത്. എന്നാൽ പാലത്തിന്റെ അപ്പറോച്ച് റോഡ് നിർമ്മാണം ആരംഭിച്ചിട്ടില്ല. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ കോണ്ട്രാക്ട്ടേഴ്സ് സൊസൈറ്റി എന്ന സ്ഥാപനമാണ് റോഡ് നിർമ്മാണ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. റോഡ് നിർമ്മാണം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും നിർമ്മാണത്തിന് സ്ഥലം ലഭിക്കാത്തത് പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുക ആണെന്ന് യുഎൽസിസി പ്രോജക്റ്റ് മാനേജർ വിജയൻ പറഞ്ഞു. ചൂരിയോട് പാലം നിർമാണത്തിൽ മാത്രം ഇരുവശങ്ങളിലായി 260 മീറ്ററോളം ഭാഗത്തെ ഭൂമിയാണ് ഏറ്റെടുക്കാൻ ഉള്ളത്. എന്നാൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കുന്നതും നിലവിലുള്ള സ്ഥലത്തിന്റെ അതിർത്തി നിർണയിക്കുന്നതുമായ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. യുദ്ധകാലടിസ്ഥാനത്തിലാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. റോഡ് വികസന നിയമങ്ങൾ പ്രകാരമാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്.