പാലക്കാട് ക്രിസ്മസ് വിപണിയ്ക്ക് മധുരമേകി കുടുംബശ്രീയുമുണ്ട്. കേക്കുകളുടെ വൈവിധ്യമാണ് ഇത്തവണത്തെ വിപണിയുടെ പ്രത്യേകത. പണ്ടൊക്കെ പ്ലം കേക്കുകൾക്കാണ് ക്രിസ്മസ് വിപണിയിൽ ഡിമാൻഡ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ക്രീംകേക്കുകളാണ് എല്ലാവർക്കും വേണ്ടത്. ഈ ക്രിസ്മസ്കാലത്ത് ഇതുവരെ കുടുംബശ്രീയൂണിറ്റുകൾ 11 ലക്ഷംരൂപയുടെ കേക്ക് വിറ്റു. ഏകദേശം 2,200ഓളം ഓർഡർ സ്വീകരിച്ചു. ലൈസൻസുള്ള ഇരുപതോളം കുടുംബശ്രീ കേക്ക് നിർമാണയൂണിറ്റുകളുണ്ട്.വിവിധ നിറങ്ങളിലും ആകൃതിയിലുമുള്ള കേക്കുകൾ വിപണിയ്ക്ക് മാറ്റു കൂട്ടുന്നു. സാധാരണകേക്കിന് 130രൂപ മുതലാണ് വില. വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് എന്നിവയ്ക്ക് 450 മുതലാണ് വില. മറ്റ് ബേക്കറികളിൽ ഇതിന് 550 രൂപയിലാണ് തുടങ്ങുക. നട്ടി ബബിൾ, കോക്കനട്ട് കേക്ക്, വാഞ്ചോ, പിസ്ത, നിയോ പൊളിറ്റൻ, ഫ്രഷ്ക്രീമിൽ ചോക്ലേറ്റ് കാരമൽ, ബ്ലാക്ക്-വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങി പത്തിലേറെ ഇനത്തിൽപ്പെട്ട കേക്കുകളുണ്ട്. ഇവയ്ക്ക് നല്ല വിൽപ്പനയുമുണ്ട്.