മലന്പുഴ: ശുദ്ധജല വിതരണവകുപ്പിന്റെ മലന്പുഴ ഡിവിഷനു കീഴിലുള്ള ജലശുദ്ധീകരണശാലകളിൽ എണ്‍പതുലക്ഷം രൂപ ചിലവിൽ ജലശുദ്ധീകരണത്തിനായി വിദേശ ടെക്നോളജി സ്ഥാപിക്കുന്നു. 1960ൽ സ്ഥാപിച്ച പ്രത്യേക ഗ്രെയ്ഡിലുള്ള മണലായിരുന്നു ഫീൽട്ടർ മീഡിയയായി ഉപയോഗിച്ചിരുന്നത്. അതുമാറ്റി മണലും വിദേശത്തുനിന്നുള്ള ആന്തർസൈറ്റും അടുക്കുകളായി ഇട്ട ഡുവൽ മീഡിയയാണ് സ്ഥാപിക്കുന്നത്.
പുതുശ്ശേരിയിലെ 3.5 എംഎൽഡി, 4.5 എംഎൽഡി പ്ലാന്റുകളിൽ സ്ഥാപിച്ചു കഴിഞ്ഞു. മലന്പുഴയിൽ 12.5 എംഎൽഡി, 9.5 എംഎൽഡി പ്ലാന്റുകളടക്കം നാലു പ്ലാന്റുകളിലാണ് പുതിയ ഡുവൽ ഫിൽറ്റർമീഡിയ സ്ഥാപിക്കുന്നത്. 90 ശതമാനം കാർബണ്‍ അടങ്ങിയതാണ് ആന്തർസൈറ്റ് എന്നതിനാൽ വെള്ളം കൂടുതൽ ശുദ്ധീകരിക്കപ്പെടുമെന്ന് അസി.എൻജിനീയർ കെ.സന്തോഷ് പറഞ്ഞു.
വീടുകളിലേക്കെത്തുന്ന പൈപ്പുകളിൽ ചിലപ്പോൾ ചെളിവരുന്നത് ശുദ്ധീകരണശാലയിലെ പ്രവർത്തനങ്ങളുടെ കുഴപ്പം കൊണ്ടല്ലെന്നും ലൈനിലൂടെ പോകുന്ന കുഴലുകളിൽ ചിലപ്പോൾ ദ്വാരം ഉണ്ടായി അതിലൂടെ മണ്ണ് കയറുന്നതുകൊണ്ടാണെന്നും അധികൃതരെ അറിയിച്ചാൽ ശരിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന മേൻടെക് കന്പനിയാണ് ഈ പ്രവർത്തികൾ ഏറ്റെടുത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന ടെക്നോളജിയാണ് ഇത്.
എഴുപത്തിയഞ്ച് ലക്ഷം രൂപ ചിലവിൽ അറുപത് ടണ്‍ ആന്തർസൈറ്റ് ഇംഗ്ലണ്ടിൽ നിന്നുമാണ് ഇറക്കുമതി ചെയ്തിരുക്കുന്നതെന്ന് മേൻടെക് കന്പനി ഉടമ ആർ.വിജയകുമാർ പറഞ്ഞു. ഈ സംവിധാനം നിലവിൽ വന്നാൽ അന്‍പതു ശതമാനം വാഷ് വാട്ടറും മൂന്നുശതമാനം ശുദ്ധജലവും ലാഭിക്കാം. മാത്രമല്ല ഇരുപത്തിനാലുമണിക്കൂർ കൂടുന്പോൾ മീഡിയ വൃത്തിയാക്കുന്നതിനുപകരം നാൽപത്തിയെട്ടുമണിക്കൂർ കഴിയുന്പോൾ വൃത്തിയാക്കിയാൽ മതിയെന്നതു ഈ സംവിധാനത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു