വാളയാര്‍ കേസ്: കോടതിയില്‍ ഹാജരായ രണ്ട് പ്രതികള്‍ റിമാന്‍ഡില്‍, തുടരന്വേഷണത്തിന് അപേക്ഷ നൽകി
പാലക്കാട്: വാളയാർ കേസിലെ രണ്ട് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഷിബു, വി. മധു എന്നിവരെയാണ് പാലക്കാട് പോക്സോ കോടതി റിമാൻഡ് ചെയ്തത്. മറ്റൊരു പ്രതി എം. മധുവിന് ജാമ്യത്തിൽ തുടരാം.
ഹൈക്കോടതി ഉത്തരവനുസരിച്ചാണ് വാളയാർ കേസിലെ പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായത്. കേസിൽ വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, പുനർവിചാരണയ്ക്കും ഉത്തരവിട്ടിരുന്നു. പ്രതികൾ വിചാരണ കോടതിയിൽ ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂന്ന് പ്രതികളും പാലക്കാട് പോക്സോ കോടതിയിൽ ഹാജരായത്.
പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. തുടർന്നാണ് രണ്ട് പ്രതികളെ കോടതി റിമാൻഡ് ചെയ്തത്. എം. മധുവിന് ഹൈക്കോടതിയിൽനിന്ന് നേരത്തെ ജാമ്യം ലഭിച്ചതിനാൽ ഇയാൾക്ക് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. അതിനിടെ, കേസിൽ തുടരന്വേഷണം നടത്താനായി ക്രൈംബ്രാഞ്ച് എസ്.പി. എ.എസ്. രാജു വിചാരണ കോടതിയിൽ അപേക്ഷ നൽകി. റിമാൻഡ് ചെയ്ത പ്രതികളും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. രണ്ട് അപേക്ഷകളും ജനുവരി 22-ന് പരിഗണിക്കും.