പാലക്കാട്: സംസ്ഥാന സർക്കാറുകൾ സമ്മതമറിയിച്ചാൽ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കാമെന്ന് റെയിൽവേ. ബന്ധപ്പെട്ട സർക്കാറുകളുമായി ആശയവിനിമയം നടത്താൻ റെയിൽവേ ബോർഡ് ചെയർമാൻ, സോണൽ ജനറൽ മാനേജർമാർക്ക് നിർദേശം നൽകി. കോവിഡ് കുറയുന്നുണ്ടെങ്കിലും കേസുകൾ കൂടുന്ന സ്ഥലങ്ങളുമുണ്ട്. ഇൗ സാഹചര്യത്തിൽ പാസഞ്ചർ െട്രയിനുകൾ പുനരാരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാറുകളുെട അഭിപ്രായമാരായണം.
റിസർവ് കോച്ചുകളിൽ ആളുകൾ നിശ്ചിത അകലം പാലിച്ച് യാത്ര ചെയ്യുന്നതിനാൽ രോഗവ്യാപന സാധ്യത കുറവാണ്. എന്നാൽ, പാസഞ്ചർ െട്രയിനുകളിൽ യാത്രക്കാരുടെ തിരക്കുണ്ടാകും. രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചും ഇത്തരം ട്രെയിനുകളുള്ളതിനാൽ പുനരാരംഭിക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാറുകളുടെ അനുമതി വാങ്ങണം. പാസഞ്ചർ വണ്ടികൾ ഇല്ലാത്തതിനാൽ എക്സ്പ്രസ് െട്രയിനുകളിലും യാത്രക്കാർ കുറവാണ്.
എക്സ്പ്രസ് ട്രെയിനുകളിലെ ജനറൽ സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യാൻ നിലവിൽ റിസർവേഷൻ നിർബന്ധമാണ്. ജോലിക്കും മറ്റും പോകുന്ന സ്ഥിരം യാത്രക്കാരാണ് ഇതുമൂലം പ്രയാസപ്പെടുന്നത്. കർണാടക അനുമതി നൽകിയതിനാൽ ദക്ഷിണ പശ്ചിമ റെയിൽവേ ബംഗളൂരുവിൽ മെമു സർവിസ് പുനരാരംഭിച്ചിട്ടുണ്ട്.