നെല്ലിയാന്പതി: വിനോദസഞ്ചാരമേഖലയായ നെല്ലിയാന്പതിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. തമിഴ്നാട് പൊങ്കൽ അവധി ദിനങ്ങളിലും ഇന്നലെയും കാനനഭംഗി ആസ്വദിക്കാൻ അയൽ സംസ്ഥാനങ്ങളിൽനിന്ന് സഞ്ചാരികൾ കൂട്ടത്തോടെ നെല്ലിയാന്പതിയിലേക്കെത്തി. ഇന്നലെ കാരപ്പാറ റോഡിൽ വിക്ടോറിയയിലേക്കും കരടിയിലേക്കും പോകുന്ന കവലക്കു സമീപമായുള്ള വണ്ണാത്തി പാലത്തിനു സമീപമായി പുഴയിൽ കുളിച്ചു കഴിഞ്ഞു വീണ്ടും പുഴയിലിറങ്ങിയ രണ്ടു യുവാക്കൾ മുങ്ങി മരിക്കാൻ ഇടയായതും സഞ്ചാരികളെ ഏറെ പരിഭ്രാന്തരാക്കി.
മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാത്തതും പുഴയുടെ വെള്ളത്തിന്റെ ഒഴുക്കും ചെളിയും ആഴവും അറിയാത്ത സഞ്ചാരികളെ അപകടത്തിലാക്കി. നാളുകൾക്കു മുന്പ് ഒറ്റപ്പാലം സ്വദേശികളായ രണ്ടു ചെറുപ്പക്കാർ സീതാർകുണ്ട് വ്യൂ പോയിന്റിൽ നിന്നും കൊക്കയിലേക്കു വീണു അപകടം നടന്നു. എങ്കിലും സംരക്ഷണ വേലി വ്യൂ പോയിന്റ് നെല്ലിമരത്തിൽ നിന്നും 150 അടിയോളം കന്പിവേലി കെട്ടി സഞ്ചാരികൾക്കു സംരക്ഷണമൊരുക്കിയിരുന്നു.