പാലക്കാട് മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ സംവരണ വിരുദ്ധർ എസ് ഡി പി ഐ.
പാലക്കാട്: എസ് സി – എസ് ടി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലക്കാട് മെഡിക്കൽ കോളേജിനെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ സർക്കാറിന് കീഴിലെ സംവരണ വിരുദ്ധരാണെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം എസ് പി അമീർ അലി. “മെഡിക്കൽ കോളേജിന്റെ ഭൂമി നഗരസഭക്ക് കൈമാറ്റാനുള്ള ശ്രമം അനുവദിക്കില്ല” എന്ന തലക്കെട്ടിൽ എസ് ഡി പി ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പാലക്കാട് മെഡിക്കൽ കോളേജിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധമാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുപത് ശതമാനം എസ് സി എസ് ടി സംവരണം ഉറപ്പ് വരുത്തണം എന്ന ലക്ഷ്യം മുൻനിർത്തി ആരംഭിച്ച മെഡിക്കൽ കോളേജ് ദലിത് അവഗണനയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഒന്നുകിൽ മെഡിക്കൽ കോളേജിനെ ഇല്ലാതാക്കണം, അല്ലായെങ്കിൽ മെഡിക്കൽ കോളേജിനെ ദലിത് മുക്തമാക്കണം. ഇതാണ് സവർണ താല്പര്യമുള്ള അധികാരികളുടെ ലക്ഷ്യം. ഏറ്റവും കൂടുതൽ ദലിത് സമുദായങ്ങൾ വസിക്കുന്ന പാലക്കാട് ജില്ലയിൽ വളരെ കാലത്തെ ആലോചനകൾക്ക് ശേഷം നിർമിച്ച മെഡിക്കൽ കോളേജ് അകാലചരമം പ്രാപിക്കാൻ പോകുന്നതിനെതിരെ യോജിച്ച പോരാട്ടം ഉയർന്നുവരേണ്ടത് അനിവാര്യമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഡി.പി.ഐ പാലക്കാട് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ ജബ്ബാർ സ്വാഗതവും , ഇൽയാസ് കാവൽപ്പാട് നന്ദിയും പറഞ്ഞു .എസ്ഡിപിഐ ജില്ലാ പ്രസിഡൻ്റ് ഷെഹീർ ചാലിപ്പുറം, സാധുജന പരിപാലന സംഘം ജില്ല സെക്രട്ടറി വാസുദേവൻ മാസ്റ്റർ, എൻ സി എച്ച് അർ ഒ ജില്ല പ്രസിഡൻ്റ് കെ കാർത്തികേയൻ എന്നിവരും സംസാരിച്ചു.