—- ജോസ് ചാലയ്ക്കൽ —-
മലമ്പുഴ: മുരുകാ … കാപ്പാത്തുങ്കോ … എന്നു പറഞ്ഞ് മനുഷ്യർ മുരുക ഭഗവാനോട് പ്രാർത്ഥിക്കുമ്പോൾ നാട്ടിലിറങ്ങിയ വാനരന്മാർക്ക് രക്ഷകനായി ദിവസവും വെള്ളവും ഭക്ഷണവും നൽകി കാപ്പാത്തുന്നത് മലമ്പുഴ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ചായക്കട നടത്തുന്ന മുരുകൻ എന്ന മൃഗ സ്നേഹി. കൊടുംവേനലിൽ ദാഹിച്ചും വിശന്നും വന്ന വാനരന്മാർക്ക് തൊട്ടപ്പുറത്തെ അടഞ്ഞുകിടക്കുന്ന പെട്ടിക്കടക്കു മുകളിൽ വെള്ളവും തൻ്റെ ചായക്കടയിലുള്ള പലഹാരങ്ങളും വെച്ച് കൊടുത്തുകൊണ്ടാണ് സൗഹൃദം ആരംഭിക്കുന്നത്.ഇപ്പോൾ ദിവസവും വന്ന് ഭക്ഷണവും വെള്ളവും വയറുനിറയെ കഴിച്ച് ചായക്കടയിലെത്തുന്നവരോട് സൗഹൃദം പങ്കിട്ടാണ് വാനരന്മാർ പോവുക. പഞ്ചായത്തിലെത്തുന്നവർക്കും ഈവാനരന്മാർകൗതുക കാഴ്ച്ചയാണ്.
മൃഗങ്ങൾ മാത്രമല്ല മനുഷ്യരും മുരുകൻ്റെ സ്നേഹ ഭക്ഷണം കഴിക്കാറുണ്ട്. എഴുപത് കഴിഞ്ഞവർക്ക് മുരുകൻ്റെ വക സൗജന്യ ചായ വിതരണ മുണ്ടായിരുന്നു.പഞ്ചായത്ത്, വൈദ്യൂതി വകുപ്പ് ഓഫീസുകളിലേക്ക് പല ആവശ്യങ്ങൾക്കായി വരുന്നവയോധികർക്കാണ് സൗജന്യ ചായ നൽകിയിരുന്നത്. മുരുകൻ്റെ ഈ സൽപ്രവർത്തി അറിഞ്ഞ പലരും വയോധികർക്ക് നൽകാൻ ചായയുടെ പൈസയും ചിലർ ചായപ്പൊടിയും പഞ്ചസാരയും നൽകിയിരുന്നതായും മുരുകൻ പറഞ്ഞു.
കോവിഡ് മഹാമാരി വന്നതോടെ എല്ലാം താളം തെറ്റിയില്ലേയെന്ന് മുരുകൻ ചോദിക്കുന്നു