പാലക്കാട് : വനിതാദിനത്തലേന്ന് പാലക്കാട് നഗരസഭാ കൗൺസിൽ യോഗത്തിൽ വനിതാ അംഗങ്ങളുടെ അടിപിടിയും വാക്കേറ്റവും. ബഹളത്തിനിടെ ബി.ജെ.പി. അംഗത്തിന്റെ ചുരിദാർ വലിച്ചുകീറി എന്നാരോപിച്ച് . യു.ഡി.എഫ്. അംഗത്തിന്റെ കരണത്ത് അടിയേറ്റു. സംഘർഷം നിയന്ത്രിക്കാൻ കഴിയാതായതോടെ കൗൺസിൽയോഗം പിരിച്ചുവിട്ടു. തുടർന്ന്, പ്രതിപക്ഷ കൗൺസിലർ നഗരസഭയ്ക്കുമുന്നിലെ റോഡുപരോധിച്ചു യു.ഡി.എഫ്. കൗൺസിലർ അനുപമ നായർ ചുരിദാർ കീറിയതായും തന്നെ മർദിച്ചതായും മിനി കൃഷ്ണകുമാർ ആരോപിച്ചു. അനുപമയ്ക്കാണ് കരണത്തടിയേറ്റത്. മിനി കൃഷ്ണകുമാർ മുഖത്തടിച്ചതായും വയറ്റിൽ ചവിട്ടിയതായും അനുപമ പറഞ്ഞു . ഇരുവരും ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ ചേർന്ന യോഗത്തിൽ മോയൻ സ്കൂൾ ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ട അജൻഡ ചർച്ചചെയ്യുന്നതിനിടെയാണ് ബഹളം തുടങ്ങിയത്. ഡിജിറ്റൈസേഷന്റെ പേരിൽ പാലക്കാട് എം.എൽ.എ.യും സംസ്ഥാന സർക്കാരും വിദ്യാർഥികളെ നരകിപ്പിക്കയാണെന്ന് 18-ാം വാർഡ് കൗൺസിലറായ മിനി കൃഷ്ണകുമാർ പറഞ്ഞു. അധ്യക്ഷന്റെ മൈക്ക് വാങ്ങി അതിലൂടെയാണ് പറഞ്ഞത്. ഈ സമയത്ത് മറ്റ് യു.ഡി.എഫ്. കൗൺസിലർമാരും പിന്നാലെ ബി.ജെ.പി. കൗൺസിലർമാരും അധ്യക്ഷന്റെ അരികിലേക്ക് വരികയും പിടിവലി നടത്തുകയുമായിരുന്നു. ഇതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബഹളം തുടർന്നതോടെ അജൻഡകൾ പാസാക്കിയതായി പ്രഖ്യാപിച്ച് യോഗാധ്യക്ഷനായിരുന്ന വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് യോഗം പിരിച്ചുവിട്ടു. ഇതിനിടെ പോലീസും സ്ഥലത്തെത്തി.
യോഗം നിർത്തിവെച്ചശേഷവും കൗൺസിലർമാർ ബഹളം തുടർന്നു. പ്രതിപക്ഷ വനിതാ കൗൺസിലർമാർ മുദ്രാവാക്യം വിളികളുമായി നഗരസഭയ്ക്കുമുന്നിൽ ഒത്തുകൂടി. പിന്നാലെ ബി.ജെ.പി. കൗൺസിലർമാരുമെത്തിയതോടെ ഇരുകൂട്ടരും റോഡിലേക്കിറങ്ങി. പ്രതിപക്ഷ കൗൺസിലർമാർ 15 മിനിറ്റോളം അഞ്ചുവിളക്കിനുസമീപം റോഡുപരോധിച്ചു. ബി.ജെ.പി. കൗൺസിലർമാർ കോട്ടമൈതാനത്തിനുമുന്നിലും പ്രതിഷേധിച്ചു.
സ്ത്രീത്വത്തെ അപമാനിച്ചതിനും മർദിച്ചതിനും അനുപമ നായർ, ഷജിത് കുമാർ എന്നീ കൗൺസിലർമാരുടെ പേരിൽ മിനി കൃഷ്ണകുമാറും മിനി കൃഷ്ണകുമാർ ആക്രമിച്ചെന്നുകാണിച്ച് അനുപമ നായരും ടൗൺ സൗത്ത് പോലീസിൽ പരാതിനൽകി.