താണാവിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്…
പാലക്കാട് : കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ താണാവിന് സമീപം ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രികരായ കല്ലേക്കാട് രാജീവ് ഗാന്ധി ആശുപത്രി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഗിരീഷ്, സഹോദരിയും പുതുപ്പരിയാരം കെ.ടി.എ. നഗറിൽ സുകുമാരന്റെ ഭാര്യയുമായ ഗിരിജ, മകൾ കീർത്തി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കഞ്ചിക്കോട്ടുനിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്നു ടാങ്കർ ലോറി. പുതുപ്പരിയാരത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ താണാവ് പെട്രോൾ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കെ.എസ്.ആർ.ടി.സി. ബസ്സിനെ മറികടക്കാൻ കാർ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നും പോലീസ് പറഞ്ഞു. നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൂന്നുപേരുടെയും കാലിന് ഗുരുതരപരിക്കുണ്ട്. ഗിരീഷിന്റെ തലയ്ക്കും പരിക്കുണ്ട്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. ഹേമാംബിക നഗർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒരുമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതതടസ്സമുണ്ടായി.