നാടിൻ്റെ മനസറിഞ്ഞ ജനസേവകൻ എം.സുലൈമാന് തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം
പാലക്കാട്: നഗരസഭ മുപ്പത്തി രണ്ടാം വാർഡിൽ ഉജ്വല വിജയം കൊയ്ത് വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ. യു.ഡി.എഫ് കാലങ്ങളായി കൈവശം വെച്ചിരുന്ന വാർഡ് 2015 ലാണ് വെൽഫെയർ പാർട്ടി പിടിച്ചെടുത്തത്.2010 ൽ നേരിയ വ്യത്യാസത്തിൽ തന്നെ പരാജയപ്പെടുത്തിയ മുസ് ലിം ലീഗിൻ്റെ അബ്ദുൽ അസീസിനെയാണ് സുലൈമാൻ ഇപ്പോൾ പരാജയപ്പെടുത്തിയത്.കഴിഞ്ഞ 5 വർഷം വാർഡിൽ നടത്തിയ ജനപക്ഷ വികസനത്തിൻ്റെ തുടർച്ച നടപ്പിൽ വരുത്തുമെന്നും നഗരസഭയിൽ ജനപക്ഷ വികസനത്തിൻ്റെ ശബ്ദമായും ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തിയും നിലകൊള്ളുമെന്നും എം.സുലൈമാൻ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം,ജില്ല ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന എം.സുലൈമാൻ രണ്ട് പതിറ്റാണ്ടിലധികമായി പാലക്കാട്ടെ സാമൂഹിക രാഷ്ട്രീയ സേവന രംഗത്തെ നിറസാന്നിധ്യമാണ്.സംസ്ഥാന തലത്തിലും നിരവധി സേവന,സമര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള എം.സുലൈമാൻ വെൽഫെയർ പാർട്ടിയുടെ സേവന വിഭാഗം സംസ്ഥാന കൺവീനറുമാണ്. സാമ്രാജ്യത്വ കുത്തകയായ കൊക്കക്കോള ഭീമനെ പ്ലാച്ചിമടയിൽ നിന്നും തുരത്തുന്നതിന് വേണ്ടി നടന്ന സമരങ്ങൾക്ക് ചുക്കാൻ പിടിച്ച വ്യക്തിയാണ് എം.സുലൈമാൻ. പ്ലാച്ചിമട സമരസമിതി പ്രവർത്തകരും പാലക്കാട്ടെ സാമൂഹിക, സമര പ്രവർത്തകരും തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുലൈമാന് പിന്തുണയർപ്പിച്ചെത്തിയിരുന്നു. ആദിവാസി മറ്റു പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശപോരാട്ടങ്ങളിലെ മുന്നണിപ്പോരാളിയുമാണദ്ദേഹം.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ഉടനെ തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതിനാൽ തുടക്കം മുതൽ സുലൈമാൻ പ്രചരണ രംഗത്ത് ഏറെ മുന്നേറിയിരുന്നു. പ്രചരണത്തിലുടനീളം ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. പ്രചരണ മെറ്റീരിയലുകൾ നശിപ്പിക്കൽ, കുപ്രചരണങ്ങൾ അഴിച്ചുവിടൽ, പ്രകോപനങ്ങൾ സൃഷ്ടിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ, പാർട്ടിയുടെ വനിത പ്രവർത്തകരെയടക്കം അപകീർത്തിപ്പെടുത്തൽ അടക്കമുള്ള നിരവധി സംഭവങ്ങളെ തരണം ചെയ്താണ് വിജയിച്ചതെന്നും ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കാത്തു സൂക്ഷിച്ച് ജനങ്ങളിലൊരാളായി പ്രവർത്തിക്കുമെന്നും എം.സുലൈമാൻ പറഞ്ഞു.
ഫോട്ടോ: പാലക്കാട് മുൻസിപ്പാലിറ്റി മുപ്പത്തി രണ്ടാം വാർഡിൽ നിന്ന് വിജയിച്ച വെൽഫെയർ പാർട്ടി സ്ഥാനാർത്ഥി എം.സുലൈമാൻ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു.