നെല്ലിയാന്പതി: പുലയന്പാറയിൽ പൂട്ടിക്കിടക്കുന്ന കംഫർട്ട് സ്റ്റേഷൻ മൂന്നു ദിവസം കൊണ്ട് നവീകരിച്ച് തുറന്നു പ്രവർത്തിപ്പിക്കാൻ നടപടിയെടുത്തു. 2003-04ൽ മുൻ എംഎൽഎ കെ.എ. ചന്ദ്രന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു നിർമിച്ച ഡോർമെറ്ററി കം കംഫർട്ട് സ്റ്റേഷൻ വർഷങ്ങളായി ഉപയോഗയോഗ്യമല്ലെന്നു പറഞ്ഞ് അടച്ചിട്ടതായിരുന്നു. സെപ്റ്റിക് ടാങ്കിൽ ചോർച്ച ഉണ്ടെന്ന പരാതിയിൽ ആരോഗ്യവകുപ്പ് അധികൃതരുടെ പരിശോധനയെ തുടർന്നായിരുന്നു നടപടി. എന്നാൽ ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ ഉൾപ്പടെയുള്ള യാത്രക്കാരുടെ ദുരിതം കണക്കിലെടുത്ത് കംഫർട്ട് സ്റ്റേഷൻ തുറന്നു പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് നടപടി എടുത്തിരുന്നില്ല. നെല്ലിയാന്പതിയിൽ മറ്റെല്ലാ പൊതുശുചിമുറികളും അടഞ്ഞു കിടക്കുന്നതിനാൽ സ്ത്രീകളും കുട്ടികളുമായെത്തുന്ന സഞ്ചാരികളാണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. വിനോദ സഞ്ചാര മേഖലക്കുള്ള ഇളവ് അനുവദിച്ചതോടെ നെല്ലിയാന്പതിയിൽ അവധി ദിവസങ്ങളിൽ ആറായിരത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. നവീകരിച്ച കംഫർട്ട് സ്റ്റേഷന്റെ ഉദ്ഘാടനം പഞ്ചായത്ത് അധ്യക്ഷൻ പ്രിൻസ് ജോസഫ് നിർവഹിച്ചു. ഉപാധ്യക്ഷ യു. മീനു, പഞ്ചായത്ത് അംഗങ്ങളായ പി. സഹനാഥൻ, സിന്ധു നേതൃത്വം നൽകി.