പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് കഴിഞ്ഞ ഒക്ടോബറിൽ ഇതേ സ്കൂളിലെ വിദ്യാർഥി അർജുന്റെ മരണത്തിൽ പ്രതിഷേധവുമായി മുൻനിരയിൽ ഉണ്ടായിരുന്ന വിദ്യാർത്ഥി. പാലക്കാട് വിളയന്നൂർ പാലാട്ട് വീട്ടിൽ ഗിരീഷ് – റീത്ത ഭമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. കണ്ണാടി ഹയർസെക്കൻഡറി സ്‌കൂൾ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഭിനവ്. വൈകിട്ടാണ് വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി അഭിനവ് സ്‌കൂളിൽ പോയിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞമാസം കണ്ണാടി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അർജുൻ ജീവനൊടുക്കിയിരുന്നു. മരണത്തിൽ ആരോപണമുയർന്നതിന് പിന്നാലെ അധ്യാപികമാർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ കുട്ടികള്‍തമ്മില്‍ സന്ദേശമയച്ച സംഭവത്തില്‍ അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണം. ഈ വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ മുൻപന്തിയിൽ ഉണ്ടായിരുന്ന ആളായിരുന്നു ഇന്നു മരിച്ച അഭിനവ് ‘ വീട്ടുകാർക്ക് മറ്റു സംശയങ്ങളൊന്നും നിലവിൽ ഇല്ല. കുട്ടി തുടർച്ചയായി രണ്ടുദിവസം സ്കൂളിൽ പോവാത്തതിൽ മാത്രമാണ് ബന്ധുക്കൾക്ക് സംശയമുള്ളത്. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.









