പാലക്കാട് നഗരത്തിലെ ദുരിതയാത്രക്ക് എന്നാണ് ശാപമോക്ഷം ?
പാലക്കാട്: അമൃത് പദ്ധതിയിൽ കുടിവെള്ള പൈപ്പിടാൻ കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിലാവാൻ ഇനിയും എത്രദിവസം കഴിയണമെന്നാണ് നഗരത്തിലെത്തുന്ന ഓരോ യാത്രക്കാരനും ചോദിക്കുന്നത്. കുണ്ടും കുഴികളും നിറഞ്ഞ റോഡിലൂടെ വാഹനങ്ങൾ നിരങ്ങിനീങ്ങുന്നത് ഓരോ യാത്രക്കാരേൻറയും നടുവൊടിക്കുന്ന അവസ്ഥയാണുള്ളത്. ടെൻഡർ പൂർത്തിയായെങ്കിലും സാങ്കേതികപ്രശ്നങ്ങളെ തുടർന്ന് റോഡ് പുനരുദ്ധാരണം അനിശ്ചിതത്വത്തിലാണ്.
വിക്ടോറിയ കോളജ് ജങ്ഷൻ, കോളജ് റോഡ്, ബി.ഒ.സി റോഡ്, കോർട്ട് റോഡ്, റോബിൻസൺ റോഡ്, കെ.എസ്.ആർ.ടി.സി പരിസരം, വലിയങ്ങാടി എന്നിവിടങ്ങളിലെല്ലാം വൻകുഴികളാണ്. ഇതേതുടർന്ന് പ്രദേശത്ത് എന്നും മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. വലിയപാടം, മാട്ടുമന്ത, കൽപാത്തി, വടക്കന്തറ, മൂത്താന്തറ, വെണ്ണക്കര, ഒതുങ്ങോട്, യാക്കര, പുതുപ്പള്ളിത്തെരുവ് എന്നിവിടങ്ങളിൽ ഇടറോഡുകളും പ്രധാന റോഡുകളും പൂർണമായി തകർന്നു. നഗരസഭ പരിധിയിലെ കുടിവെള്ള പൈപ്പ് സ്ഥാപിക്കൽ ഉടൻ പൂർത്തിയാക്കി, റോഡുകൾ നവീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നഗരസഭയോട് ഉത്തരവിട്ടിരുന്നു.