കൂടുതൽ സംഘങ്ങൾ സപ്ലൈകോയുമായി കരാറിലെത്ത നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി
പാലക്കാട്: ജില്ലയിലെ നെല്ല് സംഭരണം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ അവ മറികടക്കാൻ ചൊവ്വാഴ്ച കൂടുതൽ സംഘങ്ങൾ സംഭരണത്തിന് രംഗത്തുവന്നു. ഒമ്പത് സംഘങ്ങൾ കഴിഞ്ഞ ദിവസം സപ്ലൈകോയുമായി കരാറിലെത്തി. ഇതോടെ നെല്ല് സംഭരിക്കുന്ന സംഘങ്ങളുടെ എണ്ണം 33 ആയി.
ഒമ്പത് സംഘങ്ങൾ നെല്ല് അരിയാക്കി തിരികെ നൽകും. ഇതുവരെ 113 മെട്രിക് ടൺ നെല്ലാണ് സംഘങ്ങൾ സംഭരിച്ചത്. സംഭരിച്ച നെല്ലിെൻറ പണം കേരള ബാങ്കിെൻറ ശാഖകളിലൂടെ കർഷകർക്ക് നൽകും. സ്വന്തമായി സംഭരണ കേന്ദ്രങ്ങൾ ഇല്ലാത്ത സംഘങ്ങൾക്ക് നെല്ല് സൂക്ഷിക്കാൻ കിൻഫ്ര പാർക്കിൽ സൗകര്യം ഒരുക്കും. അഞ്ച് മില്ലുകാരും ജില്ലയിൽനിന്ന് നെല്ല് ശേഖരിക്കുന്നുണ്ട്.
ഭൂരിഭാഗം മില്ലുടമകളും നെല്ല് സംഭരണത്തിൽനിന്നും വിട്ടുനിന്ന സാഹചര്യത്തിലാണ് ജില്ലിയിലെ സംഘങ്ങൾ മുഖേന നെല്ല് സംഭരിക്കാൻ സർക്കാർ അനുമതി നൽകിയത്. എന്നാൽ, സംഘങ്ങൾക്ക് ഈ മേഖലയിലുള്ള പരിചയക്കുറവും മറ്റ് സങ്കേതിക തടസ്സവും സംഭരണം മന്ദഗതിയിലാണ് പോകുന്നത്. ജില്ലിയിലെ കൊയ്ത്ത് അവസാനഘട്ടത്തിലാണ്.
കൊയതെടുത്ത നെല്ല് ഉണക്കി സൂക്ഷിക്കാനുള്ള സ്ഥലമില്ലാത്തതാണ് കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. ജില്ലയിൽനിന്ന് 1.35 ലക്ഷം മെട്രിക് ടൺ നെല്ലാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്.









