പാലക്കാട്
പൊതുജനങ്ങളുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം ലക്ഷ്യമിട്ടുള്ള “സാന്ത്വനസ്പർശം’ പരാതി പരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 50,11,500 രൂപ അനുവദിച്ചു . പാലക്കാട്, ചിറ്റൂർ, ആലത്തൂർ താലൂക്കിൽനിന്നായി ലഭിച്ച 483 അപേക്ഷകളിൽനിന്നാണ് ഇത്രയും തുക അനുവദിച്ചത്. 14,04,000രൂപ എച്ച്ഐവി ബാധിതർക്കും ബാക്കിതുക മറ്റ് രോഗബാധിതർക്കുമാണ് അനുവദിച്ചത്. ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന അദാലത്തിൽ 798 പരാതികൾ നേരിട്ട് സ്വീകരിച്ചു. ഓൺലൈൻ മുഖേന സ്വീകരിച്ച 3,020 പരാതികൾക്ക്പുറമെയാണിത്. 545 പരാതികൾ മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ കൃഷ്ണൻകുട്ടി എന്നിവർ നേരിട്ട് പരിശോധിച്ച് നടപടിക്ക് അതത് വകുപ്പുകൾക്ക് കൈമാറി. താഴേത്തട്ടിലുള്ള ജനങ്ങളെ പരിഗണിച്ചുള്ള വികസനമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് അദാലത്ത് ഉദ്ഘാടനം ചെയ്ത മന്ത്രി വി എസ് സുനിൽകുമാർ പറഞ്ഞു. സർക്കാരിന്റെ പ്രകടന പത്രികയിലെ 97 ശതമാനം കാര്യങ്ങളും ചെയ്തു. കർഷക ക്ഷേമ ബോർഡ് ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ഉയർച്ചയുണ്ടാകുന്ന വികസനമാണ് നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനായി.തെരഞ്ഞെടുക്കപ്പെട്ടവർക്ക് മന്ത്രി വി എസ് സുനിൽകുമാർ റേഷൻ കാർഡ് വിതരണം ചെയ്തു. കെ ഡി പ്രസേനൻ എംഎൽഎ, കെ ബാബു എംഎൽഎ എന്നിവരും അദാലത്തിൽ പങ്കെടുത്തു
Read more: https://www.deshabhimani.com/news/kerala/news-palakkadkerala-09-02-2021/923695