പാലക്കാട്‌മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടിയിൽ ജില്ലയിൽ അഭൂതപൂർവമായ വികസനമുന്നേറ്റമുണ്ടാകും. ഗെയിൽ വാതകപൈപ്പ്‌ലൈൻ ജനുവരി അഞ്ചിന് കമീഷൻ ചെയ്യുന്നതോടെ ആധുനിക മുന്നേറ്റത്തിന് ആക്കംകൂട്ടുന്ന വികസന പരിപ്രേക്ഷ്യമാകും കേരളം കാഴ്‌ചവയ്‌ക്കുക. കൂറ്റനാട്–-വാളയാർ പൈപ്പ്‌ലൈൻ പദ്ധതിയാണ് പൂർത്തിയാക്കുന്നത്. അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലംപണി ആരംഭിക്കുന്നതോടെ പദ്ധതി മുടക്കാൻ രാഷ്ട്രീയലക്ഷ്യത്തോടെ അഹോരാത്രം പണിയെടുത്ത എല്ലാ വികസനവിരുദ്ധർക്കും കനത്ത തിരിച്ചടിയാകും. കേരളത്തിലെ ആദ്യ ഡിഫൻസ് പാർക്ക് 131 കോടി രൂപ ചെലവിൽ ഒറ്റപ്പാലത്ത് യാഥാർഥ്യമാകുന്നു. അതുപോലെ നിരവധി റോഡുകൾ, പാലങ്ങൾ എന്നിവയും പൂർത്തിയാക്കുകയാണ്. ഒന്നാംഘട്ടത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പൂർത്തിയാക്കിയ സർക്കാർ രണ്ടാംഘട്ടത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പദ്ധതികളുടെ പൂർത്തീകരണവും തുടക്കവും സാധ്യമാക്കി.