ഓൺലൈൻ പഠന വിവേചനം:ഫ്രറ്റേണിറ്റി മൂവ്മെന്റ് കലക്ടറേറ്റ് മാർച്ച് പോലീസ് തടഞ്ഞു
പാലക്കാട്:ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യങ്ങളൊരുക്കുക, ആദിവാസി മേഖലയിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച സാമൂഹ്യ പഠനമുറികളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക,പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സൗത്ത് സ്റ്റേഷൻ എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ചുവിളക്കിൽ പോലീസ് തടഞ്ഞു.ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജുറഹ്മാൻ മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസ വിടുവായത്തങ്ങൾക്കപ്പുറം മുഴുവൻ വിദ്യാർത്ഥികൾക്കും പഠന സൗകര്യങ്ങളൊരുക്കാൻ സർക്കാർ തയ്യാറാവുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.രണ്ട് വർഷമായി പഠന സൗകര്യങ്ങളില്ലാത്ത വിദ്യാർത്ഥികളുടെ കൃത്യമായ ഡാറ്റ കൈയിലുണ്ടായിട്ടും ആദിവാസി മേഖലകളിലടക്കം വേണ്ടത്ര മുന്നൊരുക്കൾ നടത്തുന്നതിൽ സർക്കാർ വകുപ്പുകൾ ഗുരുതരമായ വീഴ്ചവരുത്തി. ഓൺലൈൻ പഠന സംവിധാനങ്ങളുടെ അപര്യാപ്തതയെ കേവലം സ്മാർട്ട് ഫോൺ ലഭ്യതയുടെ പ്രശ്നമായി ചുരുക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ല പ്രസിഡന്റ് റഷാദ് പുതുനഗരം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡന്റ് പി. ലുഖ്മാനുൽ ഹഖീം, ഫ്രറ്റേണിറ്റി ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ, സെക്രട്ടറി ഷഫീഖ് അജ്മൽ എന്നിവർ സംസാരിച്ചു.പിന്നോക്ക പ്രദേശങ്ങളിലെ വിദ്യാർത്ഥികളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രവർത്തകർ മാർച്ചിൽ അണിനിരന്നത്.










