ഡിവൈഎസ്‍പി സുന്ദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. അനീഷിന്റെ ഭാര്യ ഹരിത, അച്ഛൻ ആറുമുഖൻ, മറ്റ് കുടുംബാംഗങ്ങൾ എന്നിവരിൽനിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കും. കേസില്‍ അറസ്റ്റിലായ പ്രഭുകുമാർ(47), സുരേഷ്(45) എന്നിവർ റിമാൻഡിലാണ്.
തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യും. കൊലപാതകം ആസൂത്രിതമാണെന്നും പെൺകുട്ടിയുടെ മുത്തച്ഛനുൾപ്പെടെയുള്ളവർക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്നും അനീഷിന്റെ കുടുംബം ആരോപിച്ചിട്ടുണ്ട്.
ഹരിതയുടെ താലിക്ക് 90 ദിവസത്തിന്റെ ആയുസ്സേ ഉണ്ടാവൂ എന്ന് അമ്മാവനും വീട്ടുകാരും ഭീഷണി മുഴക്കിയിരുന്നു. ആ കൊലവിളി കൃത്യമായ ആസൂത്രണത്തിലൂടെ പ്രതികൾ നടപ്പാക്കിയതാണോ, ഗൂഢാലോചന നടന്നിട്ടുണ്ടോ, അപ്രതീക്ഷിത സംഘർഷം കൊലപാതകത്തിൽ കലാശിച്ചതാണോ, പൊതുസ്ഥലത്തുവച്ചുണ്ടായ ആക്രമണത്തിന്റെ പ്രകോപനം, പ്രതികൾ മാരകായുധങ്ങളുമായെത്തിയ സാഹചര്യം എന്നിവയിലൊക്കെ വ്യക്തത വരാനുണ്ട്. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് പരിശോധിക്കും