പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് സംരക്ഷണ സമിതി നിവേദനം നൽകി
പാലക്കാട് നഗരസഭയിലെ ആദ്യ ബസ് സ്റ്റാൻഡായ മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും നിലവിൽ സർവ്വീസ് നടത്തി വരുന്ന കോങ്ങാട് റൂട്ട്, തോലനൂർ റൂട്ട് ബസ്സുകളിൽ കോങ്ങാട് റൂട്ട് ബസ്സുകൾ അവരുടെ ഓണേഴ്സ് അസോസിയേശൻ 20-07-2022 ബുധനാഴ്ച മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും മാറ്റി സ്റ്റേഡിയം സ്റ്റാൻഡ് കേന്ദ്രീകരിച്ച് മാത്രം സർവ്വീസ് നടത്തുകയുള്ളൂ എന്ന തീരുമാനം എടുത്ത് നടപ്പാക്കുകയാണ്. കംഫർട്ട് സ്റ്റേഷൻ സൗകര്യം ഇല്ല എന്ന കാരണം കാണിച്ചാണ് ഇവർ ഇത്തരത്തിൽ ഒരു തീരുമാനം നടപ്പാക്കുന്നത്. നിലവിലുള്ള പരിമിതമായ ബസ്സുകളിൽ കോങ്ങാട് റൂട്ട് ബസ്സുകൾ കൂടി മുനിസിപ്പൽ സ്റ്റാൻഡിൽ നിന്നും മാറ്റിയാൽ യാത്രക്കാർക്കും, വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്നതിനാൽ ബസ്സുകൾ മുനിസിപ്പൽ സ്റ്റാൻഡിൽ തന്നെ നിലനിറുത്തണം എന്ന ആവശ്യം ഉന്നയിച്ച് പൊതുജനങ്ങളും, യാത്രക്കാരും, വ്യാപാരികളും സംയുക്തമായി നടത്തിയ പ്രതിഷേധ സമരത്തിൽ കെ. സിദ്ധിക്ക് (പാലക്കാട് സിറ്റി ഡെവലപ്പ്മെന്റ് കൗൺസിൽ പ്രസിഡണ്ട്) സ്വാഗതം പറഞ്ഞു, എം.എസ്. സിറാജ് (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട്) അദ്ധ്യക്ഷത വഹിച്ചു. 17-ാം വാർഡ് നഗരസഭാ കൗൺസിലർ (മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഉൾപ്പെട്ട വാർഡ്) സെയ്ത് മീരാൻ ബാബു സമരം ഉദ്ഘാടനം ചെയ്തു. എ. മുഹമ്മദ് റാഫി ഹോട്ടൽ അസോസിയേഷൻ മുൻ ജില്ലാ പ്രസിഡണ്ട്, ടി.പി. സക്കറിയ (കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡണ്ട്), ശോഭ ഫൈസൽ എന്നിവർ സംസാരിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ടൗൺ യൂണിറ്റ് പ്രസിഡണ്ട് എം.അസ്സൻ മുഹമ്മദ് ഹാജി നന്ദി പറഞ്ഞു. തുടർന്ന് പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രിയ അജയനെ നേരിൽക്കണ്ട് നിവേദം നൽകി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ ബസ്സുകൾ മാറില്ല എന്ന ഉറപ്പ് നല്കി. ഒപ്പം തന്നെ ബസ്സ്സ്റ്റാൻഡിൽ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തും എന്നും പറഞ്ഞു.