60 വർഷക്കാലത്തെ കോൺഗ്രസ് ഭരണ കാലത്ത് രാജ്യത്ത് തുടങ്ങിയതും സംരക്ഷിച്ചതുമായ പൊതുമുതൽ മോദി സർക്കാർ 6 ലക്ഷം കോടി രൂപയ്ക്ക് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഈ വിഷയത്തിൽ പ്രതിപാദിച്ച് മുൻ എം പി എൻ എൻ കൃഷ്ണദാസ് ഫെയ്സ്ബുക്കിൽ കുറിച്ചതിന്റെ പൂർണ്ണരൂപം –
യൂണിയൻ സർക്കാർ രാഷ്ട്രത്തിന്റെ വിലപ്പെട്ടതെല്ലാം വിൽക്കാൻ വച്ച് കഴിഞ്ഞു. ആധുനിക ഇന്ത്യയുടെ നിർമ്മിതിയിലും, രാഷ്ട്രത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമേഖലയുടെ നിർമ്മാണത്തിലും ഒരു പങ്കും നിർവഹിക്കാനാവാത്തതിന്റെ അപകർഷതാ ബോധമാവാം മനഃസാക്ഷിക്കുത്തില്ലാതെ നിർലജ്ജം എല്ലാം വിറ്റു തുലക്കുന്നതിന് ബിജെപി സർക്കാരിനെ പ്രേരിപ്പിക്കുന്നത്. അല്ലെങ്കിൽ ലോകത്തെ ഏറ്റവും വിപുലമായ റയിൽവെ നെറ്റ് വർക്കുകളിൽ ഒന്നായ ഇന്ത്യൻ റെയിൽവേയും, ദേശീയ പാതയും കിലോമീറ്ററുകൾ കണക്കാക്കി അളന്നു മുറിച്ചു വിൽക്കാൻ ഏതെങ്കിലും ഒരു സർക്കാർ തയ്യാറാവുമോ ? വിമാനത്താവളങ്ങളും, തുറമുഖങ്ങളും, വൈദ്യുതി നിലയങ്ങളും, കൽക്കരിപ്പാടങ്ങളും, പ്രകൃതി വാതക പൈപ്പ് ലയിനുകളും, ജലസ്രോതസ്സുകളും, ഖനികളും, സ്റ്റേഡിയങ്ങളും, സംഭരണ ശാലകളും, വാർത്താ വിതരണ മേഖലയിൽ സർക്കാർ ഉടമസ്ഥതയിൽ ഇനിയും അവശേഷിക്കുന്ന ടെലിഫോൺ ടവറുകൾ പോലും വിറ്റു കാശാക്കുകയാണ് സർക്കാർ ലക്‌ഷ്യം എന്ന് ധന മന്ത്രി തന്നെ വാർത്താ സമ്മേളനം വിളിച്ചു പ്രഖ്യാപിച്ചിരിക്കുന്നു. ഇതിനു പുറമെ നല്ല ലാഭത്തിൽ പ്രവർത്തിക്കുന്ന മറ്റു സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയും വിൽക്കാൻ വച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ രാഷ്ട്രത്തെ ആകെ പൊളിച്ചു വിൽക്കാനാണ് പദ്ധതി. അതിലൂടെ 6 ലക്ഷം കോടി രൂപ സമാഹരിക്കാനാണത്രെ ലക്ഷ്യമിടുന്നത്. ആഗോള അടിസ്ഥാനത്തിലുള്ള “മെഗാ വിൽപ്പന മേളയി” ൽ ആകർഷകമായ വിലയിളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് വച്ചാൽ അകത്തും, പുറത്തുമുള്ള കോർപ്പറേറ്റ് മുതലാളിമാർക്ക് രാഷ്ട്രത്തിന്റെ സമ്പത്ത് പങ്കിട്ടെടുക്കാം. ഇതിലൂടെ സമാഹരിക്കുന്ന 6 ലക്ഷം കോടി രൂപയോ? ; അതും പിന്നീട് വിവിധ ഇളവുകളിലൂടെ കോർപറേറ്റ് മുതലാളിമാർക്ക് തന്നെ ലഭിക്കും. ഇങ്ങനെ, സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷവേളയിൽ തന്നെ രാഷ്ട്രത്തെ നവസാമ്രാജ്യത്ത്വത്തെ തിരിച്ചേൽപ്പിക്കുക എന്നതാണ് മോഡി സർക്കാർ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര്യ സമ്പാദന സമരത്തിലും, രാഷ്ട്ര രൂപീകരണത്തിലും പങ്ക് നിർവ്വഹിക്കാത്തവരിൽ നിന്ന് ഈ അപനിർമ്മാണമല്ലാതെ മറ്റെന്ത് പ്രതീക്ഷിക്കാൻ ?
എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ അഭിമാനബോധമുള്ള ഇന്ത്യൻ ജനത ഇത് അംഗീകരിക്കുന്നില്ല. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ രാഷ്ട്രത്തിന്റെ ഭൂതകാല സ്വാതന്ത്ര്യസമരകാല പൈതൃകം ഓർത്തെടുത്ത് രാഷ്ട്രത്തെ സംരക്ഷിക്കാനുള്ള മഹാ സമരത്തിന്റെ ഇടിമുഴക്കമായി മാറും. സെപ്റ്റംബർ മാസം മുതൽ രാജ്യവ്യാപക പോരാട്ടങ്ങളിലേക്ക് ജനങ്ങൾ ഇറങ്ങുകയാണ്. ഈ രാഷ്ട്രദ്രോഹികൾക്ക് ഇന്ത്യയെ വിട്ടുകൊടുക്കില്ല.










