എം സി ജോസഫൈനെ വനിതാ കമ്മീഷന് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണം: പോപുലർ ഫ്രണ്ട്
പാലക്കാട്.പീഡനങ്ങൾക്ക് ഇരകളാവുന്നവരെ അപമാനിക്കുകയും ധാർഷ്ട്യത്തോടെ പെരുമാറുകയും ചെയ്യുന്ന എം സി ജോസഫൈനെ വനിതാ കമ്മീഷന് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കണമെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറി എസ് നിസാർ ആവശ്യപ്പെട്ടു. ഗാര്‍ഹിക പീഡനം നേരിടുന്നവര്‍ക്ക് തല്‍സമയം പരാതി നല്‍കാനായി സ്വകാര്യ ചാനൽ നടത്തിയ പരിപാടിയിൽ ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട യുവതിയെ അപമാനിച്ച ജോസഫൈൻ സ്ത്രീ സമൂഹത്തിനാകെ അപമാനമാണ്.
മുമ്പും നിരവധിയായ സ്ത്രീ വിഷയങ്ങളിൽ ഉത്തരവാദിത്വബോധമില്ലാതെ പെരുമാറിയ വ്യക്തിയാണ് ഇവർ. സ്വമേധയാ കേസെടുക്കാൻ അധികാരമുണ്ടായിട്ടും കണ്ണടച്ച് ഇരുട്ടാക്കുന്ന സമീപനമാണ് ഇവർ തുടർന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ കാണാൻ കഴിയാത്തവർക്ക് എങ്ങനെ ആ പദവിയിൽ ഇരിക്കാൻ കഴിയും. ഇവരെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം. ഭര്‍തൃപീഡനത്തിന് ഇരയായ സ്ത്രീയോടുള്ള ജോസഫൈന്റെ മോശം പെരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
മുമ്പ് ഡോ. ഹാദിയ വിഷയത്തിലും വാളയാർ പെൺകുട്ടികൾ മരിച്ച സംഭവത്തിലും പാലത്തായി പീഡനക്കേസിലും തൃപ്പുണ്ണിത്തറയിലെ ഘർവാപ്പസി കേന്ദ്രത്തിലെ പീഡനം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഇവർ സ്വീകരിച്ച നിലപാടുകൾ ഏറെ വിമർശനത്തിന് കാരണമായിരുന്നു. 89 വയസ്സുള്ള കിടപ്പ് രോഗിയുടെ പരാതി കേള്‍ക്കണമെങ്കില്‍ നേരിട്ട് ഹാജരാകണമെന്നാണ് ഇവർ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേരളത്തിനാകെ നാണക്കേടുണ്ടാക്കുന്ന ജോസഫൈനെ ഇനിയും ആ പദവിയിൽ തുടരാൻ അനുവദിക്കരുത്.