പാലക്കാട് : നാട്ടിൽ പോകാൻ റിയാദ് എയർപ്പോർട്ടിലേക്കുള്ള യാത്രാമധ്യേ ഹൃദയാഘാതമുണ്ടായി കഴിഞ്ഞ ഡിസംബർ 18ന് മരിച്ച പാലക്കാട് മണ്ണാർക്കാട് കാഞ്ഞിരപ്പുഴ സ്വദേശി ഇലഞ്ഞിക്കുന്നേൽ വീട്ടിൽ പ്രദീപിെൻറ (41) മൃതദേഹം നാട്ടിൽ കൊണ്ടുപോയി. റിയാദിൽ നിന്ന് 560 കിലോമീറ്ററകലെ സുലയിൽ വെച്ച് മരിച്ച പ്രദീപിെൻറ മൃതദേഹം സുലയിൽ ജനറൽ ആശുപത്രി മോർച്ചറിയിൽ നിന്ന് ആംബുലൻസിൽ റിയാദിലെത്തിച്ച ശേഷം കഴിഞ്ഞ ദിവസം എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോയി.
അവിടെ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു. ദക്ഷിണ സൗദിയിലെ നജ്റാനിൽ നിന്ന് റിയാദിലേക്ക് വരവേയാണ് സുലയിൽ എത്തിയപ്പോൾ ഹൃദയസ്തംഭനമുണ്ടായത്. റിയാദിലേക്കുള്ള ബസിൽ യാത്ര ചെയ്യവേ സുലയിലെത്തി നിർത്തിയപ്പോൾ വെള്ളം കുടിക്കാൻ പുറത്തിറങ്ങിയതാണ്.
വെള്ളം വാങ്ങി കുടിക്കുന്നതിനിടെ ഹൃദയസ്തംഭനമുണ്ടാവുകയായിരുന്നു. ഉടൻ മരണവും സംഭവിച്ചു. നജ്റാനിൽ ഡ്രൈവറായിരുന്ന പ്രദീപ്. നാട്ടിൽ പോയി വന്നിട്ട് നാലുവർഷമായി. അവധിക്ക് പോകാൻ വേണ്ടി റിയാദിലെ വിമാനത്താവളത്തിലേക്കുള്ള യാത്രയിലായിരുന്നു മരണം സംഭവിച്ചത്. അച്ഛൻ: പരേതനായ വിലാസൻ, അമ്മ: ഓമന, ഭാര്യ: രമ്യ, മകൾ: ആദിത്യ, മകൻ: അർജുൻ.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ സുലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഫൈസൽ എടയൂർ എന്നിവരുടെ നിരന്തര പരിശ്രമം കൊണ്ടാണ് പൂർത്തീകരിച്ചത്