രാജ്യം നിശ്‌ചലമായിരിക്കുമ്പോഴും ഇന്ധനവില വർധിപ്പിക്കുന്നത് ധാർഷ്ട്യം: എ കെ ബാലൻ
പാലക്കാട്:
രാജ്യവ്യാപകമായി തൊഴിലാളികൾ പണിമുടക്കുന്ന സമയത്തും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചത് ജനങ്ങളോടുള്ള കേന്ദ്ര സർക്കാരിന്റെ ധാർഷ്‌ട്യമാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. പണിമുടക്കിനോടനുബന്ധിച്ച് പാലക്കാട് അഞ്ചുവിളക്കിലെ ജില്ലാ സമരകേന്ദ്രത്തിൽ സമരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഇന്ധനവില ദിനംപ്രതി കൂട്ടി ജനങ്ങളെ പിഴിയുകയാണ്. ബജറ്റിൽ പോലും കുത്തകകൾക്കല്ലാതെ മറ്റാർക്കും ആശ്വാസം ലഭിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ ഭരണത്തിൽ സഹികെട്ടാണ് ജനങ്ങൾ പണിമുടക്കാൻ നിർബന്ധിതരായത്. തങ്ങൾക്കു വേണ്ടിയാണ് ഈ സമരമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അതാണ് ഈ പണിമുടക്കിന്റെ വിജയം.
രാജ്യത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയിൽ ഒരു പങ്കുമില്ലാത്ത ബിജെപിയാണ് അവ വിറ്റുതുലയ്ക്കുന്നത്. സാമ്പത്തിക മാന്ദ്യ സമയത്തും രാജ്യം പിടിച്ചുനിന്നത് ഈ പൊതുമേഖലാ സ്ഥാപനങ്ങളുടെ കരുത്തിലാണ്. രാജ്യത്തിന്റെ സ്വത്ത് കുത്തകകൾക്ക് തീറെഴുതരുതെന്ന് ബിഎംഎസ് അഖിലേന്ത്യാ നേതാവുതന്നെ മോദിയോട് ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടായി. ജനങ്ങൾ സമര രംഗത്തിറങ്ങിയാലുള്ള അനുഭവം കർഷക സമരത്തിലൂടെ കേന്ദ്രത്തിന് ബോധ്യപ്പെട്ടതാണ്. ജനദ്രോഹ നയങ്ങളുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശ്യമെങ്കിൽ സമരങ്ങൾ തുടരുമെന്നും എ കെ ബാലൻ പറഞ്ഞു.