ഒറ്റപ്പാലം: മുണ്ടക്കോട്ടുകുറിശ്ശിയിൽ വീട്ടിൽസൂക്ഷിച്ച 625 കിലോഗ്രാം ചന്ദനമരം വനംവകുപ്പ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ വനംവകുപ്പ് ഒറ്റപ്പാലം റേഞ്ച് അറസ്റ്റ് ചെയ്തു. മുണ്ടക്കോട്ടുകുറിശ്ശി സ്വദേശി വി. ഹമീദ് (38), നെല്ലായ സ്വദേശി അബ്ദുൾറഹ്മാൻ (34) എന്നിവരെയാണ് പിടികൂടിയത്. മറ്റ് രണ്ടുപേർ ഓടിരക്ഷപ്പെട്ടു. മൂന്ന് ബൈക്കുകളും ഒരു ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.
മുണ്ടക്കോട്ടുകുറിശ്ശിയിലെ ഹമീദിന്റെവീട്ടിൽനിന്നാണ് ചന്ദനമരം കണ്ടെടുത്തതെന്ന് റേഞ്ച് ഓഫീസർ ജിയാസ് ജമാലുദ്ദീൻ ലബ്ബ പറഞ്ഞു. ശനിയാഴ്ച രാത്രിയിലാണ് സംഭവം. വീടിന്റെ പിറകിലിരുന്ന് മരംചെത്തുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്നും കുറച്ച് മരം സമീപത്തെ ഷെഡ്ഡിൽനിന്നുമാണ് കണ്ടെടുത്തതെന്നും വനംവകുപ്പധികൃതർ അറിയിച്ചു. ചന്ദനം സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് ഒരു ബൈക്ക് പിടികൂടിയത്. മറ്റ് വാഹനങ്ങളും കടത്താൻ ഉപയോഗിച്ചവയാണ്. 25 കിലോഗ്രാം ചന്ദനമരത്തിന്റെ കാതലും ബാക്കി കാതൽ നീക്കംചെയ്ത മരവുമാണ് പിടിച്ചെടുത്തത്. ആയുർവേദാവശ്യത്തിനും തൈലത്തിനുമാണ് ഇവ ഉപയോഗിക്കുന്നത്. ചന്ദനമരത്തിന്റെ കാതൽ ചളവറയിലെ സ്വകാര്യ സ്ഥലത്തുനിന്നാണ് വെട്ടിയതെന്നും ബാക്കി ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായാണ് വെട്ടിയതെന്നുമാണ് സംശയമെന്നും അധികൃതർ അറിയിച്ചു. ഇത് എവിടെനിന്നൊക്കെയെന്ന് കണ്ടെത്താൻ തെളിവെടുപ്പും വനംവകുപ്പ് തുടങ്ങി.