മണ്ണാർക്കാട്: മണ്ണാർക്കാട് കാരാകുറുശ്ശിയിൽ അമ്മയും മകളും വെട്ടേറ്റ് മരിച്ച കേസിൽ മണ്ണാർക്കാട് ജില്ല സ്പെഷൽ കോടതി ശനിയാഴ്ച വിധി പറയും. 2009 ജനുവരി അഞ്ചിന് കാരാകുറുശ്ശി ഷാപ്പുംകുന്നിലെ പരേതനായ കുത്തനിൽ പങ്ങൻെറ ഭാര്യ കല്യാണി (65), മകൾ ലീല (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ ജോലിക്ക് വന്നിരുന്ന കാരാകുറുശ്ശി പുല്ലക്കോടൻ വീട്ടിൽ സുരേഷ് (30), കാരാകുറുശ്ശി വെറുക്കാട്ടിൽ അയ്യപ്പൻകുട്ടി (33) എന്നിവരെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. വെള്ളിയാഴ്ച കേസിൻെറ വിചാരണ പൂർത്തിയായി. വിധി പറയൽ ശനിയാഴ്ച ഉണ്ടാകും. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ), 394 (കവർച്ച), 449 (അതിക്രമിച്ച് കയറൽ), 34 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.