കോവിഡ് നിയന്ത്രണം;
നടുവൊടിഞ്ഞ് വലിയ പ്രതിസന്ധിയിൽ വ്യാപാരമേഖല
മണ്ണാർക്കാട്: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ നിയന്ത്രണങ്ങളില്‍ തകര്‍ന്നടിഞ്ഞ് വ്യാപാരമേഖല. പെരുന്നാൾ ഓണം സീസണ്‍ മുന്നില്‍ക്കണ്ട് ലക്ഷക്കണക്കിനു രൂപയുടെ സ്റ്റോക്ക് എത്തിച്ചവരെല്ലാം മിനി ലോക്ക്ഡൗണിൽ താഴ് വീണതോടെ അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ വക്കിലാണ്. തുണിക്കടയിലേക്കുള്ള സ്റ്റോക്ക് മുഴുവൻ എടുത്തതോടെ ആ കണക്ക് ജി.എസ്.ടിയിൽ അപ്ലോഡ് ആയത് കൊണ്ട് വിറ്റഴിക്കാതെ കെട്ടിക്കിടന്നാലും എടുത്ത സ്റ്റോക്കിന്റെ മുഴുവൻ ടാക്സ് കെട്ടാൻ അവർ ബാധ്യസ്ഥരാവുന്നതും ഇടിവെട്ടേറ്റവന് പാമ്പ് കടിയേറ്റ പോലെയുള്ള അവസ്ഥയാണ്. കച്ചവടം ഇല്ലെങ്കിലും വൈദ്യുതി ചാര്‍ജ്, വാടക, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ അധികമായി കണ്ടെത്തേണ്ടിയും വരുമ്പോള്‍ കൂടുതല്‍ കടം വാങ്ങി വലിയ കടക്കെണിയിലേക്ക് വീഴുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന സ്ഥിതിയിലാണിന്നവര്‍. അതിന് പുറമേ കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് തിരിച്ചടവുകൾ വൈകിയ ബാങ്ക് വായ്പയുടെ പേരിൽ അധിക വായ്പകൾ ഒരു കാലാവധി നിശ്ചയിച്ച് മിക്ക വ്യാപാരികൾക്കും ബാങ്കുകൾ അനുവദിച്ചിരുന്നു, ആ തിരിച്ചടവുകൾ തുടങ്ങുന്ന സമയത്താണ് ഇങ്ങനൊരു ലോക്ക്ഡൗൺ പോലൊരു അവസ്ഥ വ്യാപാരികൾ നേരിടുന്നത്, ആ അടവ് വൈകിയാൽ വരുന്ന വലിയ പിഴപലിശയെന്ന ഭീതിയും വ്യാപാരികളെ വലിയ തോതിൽ അലട്ടുന്നുണ്ട്.
ആദ്യ ലോക്ഡൗണ്‍ കാലത്ത് കെട്ടിക്കിടന്ന സ്റ്റോക്കുകള്‍ ഡിസ്‌കൗണ്ടില്‍ വിറ്റഴിച്ചതുമൂലമുണ്ടായ നഷ്ടം ഇതുവരെ മറികടക്കാനായില്ലെന്ന് വ്യാപാരികള്‍ പറയുന്നു. പച്ച പിടിച്ചു വരുന്നതിന്റെ ലക്ഷണം കണ്ട് തുടങ്ങുമ്പോഴേക്കും രണ്ടാം വ്യാപനവും അതിന്റെ ഭാഗമായ നിയന്ത്രണങ്ങളും എത്തി. സ്വര്‍ണം പണയം വെച്ചും കൊള്ളപ്പലിശക്ക് കടമെടുത്തുമാണ് മിക്ക വ്യാപാരികളും പിടിച്ചുനില്‍ക്കുന്നത്.
നിർമ്മാണ മേഖല, ഹോട്ടല്‍ മേഖല എന്നിവയും വലിയ തകര്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. മിക്ക സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ശമ്പളമില്ലാത്ത അവധി നല്‍കിയിരിക്കുകയാണ്. വ്യാപാര മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളികളുടെ കുടുംബങ്ങളും പ്രതിസന്ധിയിലാണ്. ജി.എസ്.ടി, നോട്ടുനിരോധനം, രണ്ടു മഹാപ്രളയങ്ങള്‍ എന്നിവക്കു പുറമേ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കോവിഡ് നിയന്ത്രണങ്ങള്‍ കൂടിയായതോടെ തകര്‍ച്ചയുടെ പടുകുഴിയിലാണ് വ്യാപാരമേഖല. കര്‍ഫ്യൂ നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചകളിൽ വൈകീട്ട് 7.30ന് കടകള്‍ അടച്ചിരുന്നത് കച്ചവടത്തെ സാരമായി ബാധിച്ചിരുന്നു. രാത്രികാല തട്ടുകട മാത്രം ആശ്രയിച്ച് കുടുംബം പുലർത്തിയിരുന്ന ഭക്ഷണ വ്യാപാരികള്‍ക്ക് കടകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തിൽ പട്ടിണിയിലാണ്
അവശ്യ സാധനങ്ങൾ അല്ലാതെ കച്ചവടം നടത്തി കൊണ്ടിരുന്ന വ്യാപാരികൾക്ക് ഇത് വരെ കിട്ടികൊണ്ടിരുന്നത് ശരാശരിയിലും കുറഞ്ഞ കച്ചവടം. വരുമാനവും തുച്ഛം. ഇപ്പോൾ പൂർണ്ണമായും അടഞ്ഞു കിടക്കുന്ന നിലയിലുമായി. കടം കയറി പലരും ആത്മഹത്യയുടെ വക്കിലാണെന്ന് വ്യാപാരി നേതാക്കൾ ചൂണ്ടികാണിക്കുന്നു. കൂട്ട ആത്മഹത്യകൾ നടക്കുമോ എന്ന് പോലും ഭയപ്പെടുന്നുണ്ട് വ്യാപാരിനേതാക്കൾ. ഇനി ആകെയുള്ള പ്രതീക്ഷ സർക്കാരിലാണ്, സര്‍ക്കാറില്‍നിന്ന് സഹായം ലഭിച്ചാല്‍ മാത്രമേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് വ്യാപാരികള്‍ ഒരേ സ്വരത്തിൽ പറയുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മിക്ക വ്യാപാരികളും പിടിച്ചു നിൽക്കുന്നത്