പാലക്കാട്
ജില്ലാ ആശുപത്രി പൂർണമായി കോവിഡ് ആശുപത്രിയാക്കാൻ തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഡിഎംഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഈ തീരുമാനമെടുത്തത്. നിലവിൽ ചികിത്സയിലുള്ള മറ്റു രോഗികളെ മാറ്റുന്നതടക്കമുള്ള ജോലികൾ തുടങ്ങി. ഇവ പൂർത്തിയായശേഷം അടുത്ത ആഴ്ചയോടെ കലക്ടർ ജില്ലാ ആശുപത്രി കോവിഡിന് മാത്രമുള്ള ആശുപത്രിയാക്കി ഉത്തരവിറക്കും.
ജില്ലാ ആശുപത്രിയിലെ രോഗികളെയും ഒപിയും പാലക്കാട് മെഡിക്കൽ കോളേജ്, ആലത്തൂർ, ഒറ്റപ്പാലം താലൂക്ക് ആശുപത്രികൾ, എലപ്പുള്ളി ആശുപത്രി എന്നിവിടങ്ങളിലേക്ക് ക്രമീകരിക്കാനാണ് ധാരണ. ഇവിടങ്ങളിൽ അടിയന്തരമായി കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കും. മെഡിക്കൽ കോളേജിൽ കൂടുതൽ കിടക്ക ക്രമീകരിക്കും. കാർഡിയോളജി, നെഫ്രോളജി, ഓങ്കോളജി, മാനസികാരോഗ്യ വിഭാഗം എന്നിവ ജില്ലാ ആശുപത്രിയിൽ നിലനിർത്തും. ഇവയെ പ്രത്യേക ബ്ലോക്കാക്കി മാറ്റും. മറ്റ് സ്ഥലങ്ങളെല്ലാം കോവിഡ് രോഗികൾക്കായി നീക്കിവയ്ക്കും. ജില്ലയിൽ രോഗികൾ ക്രമാതീതമായി കൂടുകയാണ്. ഏകദേശം 2500 പ്രതിദിന രോഗികൾ ആയതോടെയാണ് ഇത്തരമൊരു നീക്കം. ചികിത്സാ വിഭാഗങ്ങൾ ഇതര ആശുപത്രിയിലേക്ക് മാറ്റുമ്പോൾ നിരവധി പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എന്നാൽ കോവിഡ് രോഗികളെയും മറ്റു രോഗികളെയും ഒന്നിച്ച് ഒരിടത്ത് ചികിത്സിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്.
ജില്ലാ ആശുപത്രിയിൽനിന്ന് ചികിത്സാ വിഭാഗങ്ങൾ മാറ്റുമ്പോൾ ബന്ധപ്പെട്ട ഡോക്ടർമാരെകൂടി അവിടേക്ക് മാറ്റേണ്ടിവരും. ഒപി പൂർണമായും മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. നിലവിൽ മെഡിക്കൽ കോളേജ് ഒപിയുണ്ടെങ്കിലും ജില്ലാ ആശുപത്രിയിൽ എത്തുന്നതിന്റെ പകുതി ആളുകൾപോലും അവിടെ എത്തുന്നില്ല.
ത്രം