കൂറ്റനാട്: കുടുംബനാഥനെയും ഭാര്യയെയും വീട്ടില്‍കയറി അക്രമിച്ചതായി പരാതി. നാഗലശ്ശേരി 13ാം വാർഡ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച മഞ്ജുഷയുടെ കുടുംബത്തെയാണ് ആക്രമിച്ചത്. മഞ്ജുഷയുടെ ഭർത്താവ് ജയനെയും രണ്ട് കുട്ടികളെയുമാണ് കഴിഞ്ഞദിവസം രാത്രി വീടുകയറി ഒരുകൂട്ടം ആളുകള്‍ മർദിച്ചത്. വീടിന് നാശം വരുത്തുകയും ഭക്ഷ്യവസ്തുക്കൾ വലിച്ചെറിയുകയും ഇരുമ്പ് വടി കൊണ്ട് വീട്ടുകാരെ ദേഹമാസകലം മർദിക്കുകയും ചെയ്തു.
പരിക്കേറ്റ കുടുംബം സേവന ആശുപത്രിയില്‍ ചികിത്സയിലാണ്. നാഗലശ്ശേരി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് എതിരായി മത്സരിച്ചതിലെ അരിശമാണ് ആക്രമണത്തിന് കാരണമെന്നും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ റാലി നടത്തി. ചാലിശ്ശേരി പൊലീസ് കേസെടുത്തു.