കളർപകർപ്പ് നൽകി തട്ടിപ്പ്: കരാറുകാർക്കെതിരെ നടപടി സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് പാലക്കാട് നഗരസഭ
പാലക്കാട്: വിവിധ നിർമാണ പ്രവർത്തനങ്ങളുടെ സെക്യൂരിറ്റി രേഖകൾക്ക് പകരം മുമ്പ് സമർപ്പിച്ച രേഖകളുടെ കളർപകർപ്പ് നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ കരാറുകാർക്കെതിരെ നടപടി പ്രത്യേക സ്റ്റിയറിങ് കമ്മിറ്റിക്ക് വിട്ട് പാലക്കാട് നഗരസഭ. വെള്ളിയാഴ്ച ചേർന്ന നഗരസഭ േയാഗത്തിലാണ് തീരുമാനം.
കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തുന്നതടക്കം നടപടികൾ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിവാദത്തെ തുടർന്ന് അമൃത്പദ്ധതിയിൽ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നയടക്കം 15 നിർമാണ പ്രവർത്തനങ്ങളുടെ തുടർപ്രവൃത്തി നിലച്ച സാഹചര്യം മുതിർന്ന കൗൺസിലർ ശിവരാജനും മുൻ ചെയർപേഴ്സൻ പ്രമീള ശശിധരനും ഉയർത്തി.
തുടർന്ന് നിലച്ച പദ്ധതികൾ തുടരാൻ അനുമതി നൽകാനും നടപടികൾ തീരുമാനിക്കാൻ പ്രത്യേക സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കാനും വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് മുന്നോട്ടുെവച്ച നിർദേശം യോഗം അംഗീകരിക്കുകയായിരുന്നു. നവംബറിലാണ് മൂന്ന് കരാറുകാർ 20 ലക്ഷം രൂപക്ക് തുല്യമായ ട്രഷറി, ബാങ്ക് സെക്യൂരിറ്റി രേഖകളുടെ പകർപ്പ് നൽകി തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.