എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: പ്ലസ്ടു മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല – കാംപസ് ഫ്രണ്ട്
പാലക്കാട് : ഈ വർഷത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നതിൽ നിന്ന് പ്ലസ്ടു പരീക്ഷയുടെ മാർക്ക് ഒഴിവാക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സന ജയ്ഫർ പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഹയർസെക്കൻണ്ടറി വിദ്യാർത്ഥികളുടെ മുഴുവൻ എഴുത്തുപരീക്ഷയും കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ തിയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. സിബിഎസ്ഇ മൂല്യനിർണയം നടത്താൻ 10, 11 ,12 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തി യഥാക്രമം 30:30:40 എന്ന അനുപാതത്തിൽ മാർക്ക് നൽകാനും തീരുമാനം ആയിട്ടുണ്ട്. അങ്ങനെയിരിക്കെ എഞ്ചിനീയറിങ് പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് പ്ലസ് ടു പരീക്ഷയുടെ 50 ശതമാനം മാർക്ക് പരിഗണിക്കുന്നത് ഒഴിവാക്കാനുള്ള തീരുമാനം ധൃതിപിടിച്ച് നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണ്.
മുമ്പ് മെഡിക്കൽ എഞ്ചിനീയറിംഗ് പ്രവേശനം പൂർണമായും എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ വലിയ തുകകൾ ആവശ്യമായ ഉന്നതനിലവാരത്തിലുള്ള കോച്ചിംഗ് പാവപ്പെട്ട വിദ്യാർഥികൾക്ക് കിട്ടാക്കനിയായിരുന്നു. അത് കൊണ്ട് വര്യേണർക്ക് വേണ്ടിയുള്ള എൻട്രൻസ് പരീക്ഷകൾക്കെതിരെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുയർന്നിരുന്നു. തുടർന്ന് എൻട്രൻസ് പരീക്ഷ ഒഴിവാക്കണമെന്നും പ്ലസ് ടു പരീക്ഷയുടെ മാർക്ക് എഞ്ചിനീയറിംഗ് പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്നും ആവിശ്യപെട്ടുകൊണ്ട് കാംപസ് ഫ്രണ്ട് നിരന്തരമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിക്കുകയും വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ ബേബി എൻട്രൻസ് ഫലപ്രഖ്യാപന നടത്തുന്ന വേദിയിൽ കയറി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് അന്നത്തെ ഇടത് സർക്കാർ 50 ശതമാനം പ്ലസ്ടു മാർക്കും പരിഗണിക്കണമെന്നുള്ള നിലപാടിൽ എത്തിയത്.
നിലവിൽ അകാരണമായി പ്ലസ് ടു പരീക്ഷയുടെ 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷക്ക് മാനദണ്ഡമല്ലാതാക്കാനുള്ള നടപടി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. അതിനാൽ സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും വരേണ്യ പ്രീണനം അവസാനിപ്പിക്കണമെന്നും സന ജയ്ഫർ ആവശ്യപ്പെട്ടു.