മണ്ണാർക്കാട് മണ്ഡലത്തിലെ ക്രൈസ്തവരുടെ വികാരം ശക്തമാകുന്നു; വ്യവസായിയെ ഇടത് സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് ബിഷപ്പ്
പാലക്കാട്: മണ്ണാർക്കാട് മണ്ഡലത്തിൽ ഷംസുദ്ദീൻ തന്നെയാണ് ഇനിയും യു ഡി എഫ് സ്ഥാനാർത്ഥിയെങ്കിൽ തോൽപ്പിക്കാനൊരുങ്ങി ക്രൈസ്തവരിൽ ഒരു വിഭാഗം, എം എൽ എ തങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും, കർഷകരുടെ കാര്യത്തിൽ ക്രിയാത്മകമായി ഇടപെട്ടില്ലെന്നും, ഷംസുദ്ദീൻ തന്നെ ഇനിയും സ്ഥാനാർത്ഥിയായി വരുന്ന പക്ഷം തോൽപ്പിക്കണമെന്നും ക്രൈസ്തവരിലെ ഒരു വലിയ വിഭാഗത്തിന്റെ അഭിപ്രായം. യൂത്ത് കോൺഗ്രസ്സ് നേരത്തേ കോൺഗ്രസ്സ് മണ്ണാർക്കാട് സീറ്റ് എറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടത് ഇതിന്റെയൊക്കെ ചുവട് പിടിച്ചാണെന്ന സംശയവും ഈ സാഹചര്യത്തിൽ ശക്തമാവുകയാണ്. അതിനിടയിൽ വ്യവസായിയെ സിപിഐ സ്ഥാനാർത്ഥിയാക്കാൻ ശുപാർശ ചെയ്ത് പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകിയതായി വാർത്ത വരുന്നു.
കഞ്ചിക്കോട്ടെ വ്യവസായി ഐസക് വർഗീസിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ശുപാർശ.
നേരത്തെ സിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചു പോന്ന മണ്ഡലമായിരുന്ന മണ്ണാർക്കാട് കഴിഞ്ഞ തവണ യുഡിഎഫ് ആയിരുന്നു വിജയിച്ചത്. ഇത്തവണ ഐസക്കിനെ സ്ഥാനാർത്ഥിയാക്കണമെന്നും അങ്ങനെയെങ്കിൽ സഭ പിന്തുണയ്ക്കുമെന്നും അദ്ദേഹത്തിന് വിജയിക്കാൻ കഴിയുമെന്നാണ് ബിഷപ്പ് കത്തിൽ വ്യക്തമാക്കുന്നുണ്ട്. നേരിട്ട് ചെന്നാണ് കത്ത് കാനത്തിന് കൈമാറിയത്.
എന്നാൽ കത്തിനെ കുറിച്ച് ഒൗദ്യോഗികമായി പ്രതികരിക്കാനില്ലെന്ന് ബിഷപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.