പാലക്കാട്: ചന്ദ്രനഗർ ബൈപ്പാസ് റോഡിലുള്ള മരുത റോഡ് സഹകരണ റൂറൽ ക്രെഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തി പണവും സ്വർണവും കവർന്ന കേസിലെ പ്രതി മഹാരാഷ്ട്രാ സ്വദേശി നിഖിൽ അശോക് ജോഷിയെ (51) സൊസൈറ്റിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പാലക്കാട് ഡിവൈ.എസ്.പി.പി.ശശികുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തോട് കവർച്ച നടത്തിയത് എങ്ങനെയാണെന്നും സ്വർണവും പണവും കവരാനുള്ള പരിശീലനം എങ്ങനെ ലഭിച്ചുവെന്നുൾപ്പെടെയുള്ള കാര്യങ്ങൾ പ്രതി വിശദീകരിച്ചു.
കവർച്ച നടത്തുമ്പോൾ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ട സ്ഥലം, കവർച്ചയ്്ക്കു ശേഷം രക്ഷപ്പെട്ട വഴികൾ ഏതെല്ലാമായിരുന്നു തുടങ്ങിയവയും വ്യക്തമാക്കിയെന്ന് പോലീസ് പറഞ്ഞു.
രണ്ടു മണിക്കൂറോളം നടത്തിയ തെളിവെടുപ്പിൽ അന്വേഷണസംഘാംഗങ്ങളും ഉണ്ടായിരുന്നു.
ജൂലായ് 24-ന് രാത്രി എട്ടരയോടെ ബാങ്കിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയ ശേഷം സ്വർണാഭരണവും പണവുമെടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്. മോഷണവിവരം പുറത്തറിഞ്ഞത് 26-നായിരുന്നു.