കടബാധ്യത കുടുങ്ങി വീണ്ടും ആത്മഹത്യ
പാലക്കാട്. കടബാധ്യത മൂലം ആത്മഹത്യ പെരുവെമ്പ് നരമംകുളം മേൽവീട്ടിൽ എൻ. ബാലനെക്കുറിച്ച് (50) പറയുമ്പോൾ മകൻ മിഥുന് (25) വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
മകളുടെ വിവാഹത്തിനായി ഒന്നര വർഷം മുൻപാണ് പെരുവെമ്പ് അർബൻ സഹകരണ സംഘത്തിൽ നിന്നു വീടിന്റെ ആധാരം പണയപ്പെടുത്തി ബാലൻ 4.5 ലക്ഷം രൂപ വായ്പയെടുക്കുന്നത്. തുടർന്ന് കോവിഡ് പ്രതിസന്ധി ആരംഭിച്ചതോടെ തയ്യൽ തൊഴിലാളിയായ ബാലന് വായ്പ തിരിച്ചടവ് മുടങ്ങി. തുടർന്ന് അടുത്ത സുഹൃത്തുക്കളിൽ നിന്നും ബാലൻ പണം കടം വാങ്ങി. ഇതിനിടെ മകളെ പ്രസവത്തിന് വിളിച്ചു കൊണ്ടു വരാനും തിരിച്ചയയ്ക്കാനുമായി സ്വർണവും പണയപ്പെടുത്തി.
ഏക മകൻ മിഥുന് എറണാകുളത്തെ ഒരു സ്വകാര്യ ഹോട്ടലിലുള്ള ജോലി കൊണ്ട് കടബാധ്യത തീർക്കാൻ കഴിയുമായിരുന്നില്ല. തുണിക്കടകൾ തുറക്കാതായതോടെ ബാലന്റെ വരുമാനവും പൂർണമായും നിലച്ചു. ഇതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെയാണ് ബാലൻ ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തത്. അപ്രതീക്ഷിതമായുണ്ടായ അച്ഛന്റെ വിയോഗം കുടുംബത്തിലുണ്ടാക്കിയ ശൂന്യതയ്ക്കൊപ്പം ലക്ഷങ്ങളുടെ കടബാധ്യത തീർക്കാൻ എന്താണ് വഴിയെന്ന ചോദ്യവും ഇൗ കുടുംബത്തെ അലട്ടുന്നു. ഭാര്യ: ഗീത. മകൾ: മിഷ. മരുമകൻ: പ്രജീഷ്. സംഭവത്തിൽ പുതുനഗരം പൊലീസ് കേസെടുത്തു.