സാമൂഹികമായും സാമ്പത്തികപരമായും രാഷ്ട്രീയപരവുമായും വർത്തമാനകാലത്തെ കവർന്നെടുത്ത കൊറോണയിലും രണ്ടാം പിണറായി സർക്കാറിൻ്റെ ആദ്യ നയ പ്രഖ്യാപനം തുടർ ജീവിതത്തിനായി പോരാടുന്നവർക്കുള്ള പ്രതീക്ഷയാവുന്നു.
കോവിഡ് മഹാമാരി നാടാകെ ദുരിതം വിതയ്ക്കുന്ന വേളയിലും പ്രതിസന്ധികളിൽ അവസരം ഉണ്ടാക്കുന്ന പിണറായി വിജയൻ മന്ത്രിസഭക്ക് കരുത്തു പകരുന്ന പിന്തുണയാണ് ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ അറിയിച്ചത്.
അസമത്വം ഇല്ലാതാക്കുന്ന, ജനക്ഷേമ വികസനത്തിന് മുൻഗണന നൽകുന്ന പിണറായി സർക്കാർ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കാലോചിതമായി നടപ്പാക്കുമെന്ന് ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞത്, ജനാധിപത്യത്തിനും മതേതര മൂല്യങ്ങൾക്കും തുരങ്കം വെക്കുന്ന ദേശീയ രാഷ്ട്രീയ പാർട്ടിയുടെ എല്ലാ തന്ത്രങ്ങൾക്കും മേൽ തുടർ ഭരണം ഉറപ്പുവരുത്തി വിജയചരിത്രം കുറിച്ച പിണറായി സർക്കാറിൻ്റെ വികസനോന്മുഖ പദ്ധതികൾക്കുള്ള എല്ലാ പിന്തുണയും നയപ്രഖ്യാപനത്തിൽ പ്രകടമായത് മതേതര ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്ന സന്തോഷം ചെറുതല്ല.
പതിനഞ്ചാം നിയമസഭയുടെ പ്രഥമ സമ്മേളനത്തിൽ നിലവിലെ സാഹചര്യവും സർക്കാറിൻ്റെ നയങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പ്രയോജനം നൽകി കൊണ്ട് സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളിലും പുരോഗതി നയിക്കുമെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. സാമ്പത്തിക വളർച്ചയുടെ ഗുണഫലങ്ങൾ ലഭിക്കാതെ വരുന്ന ഒരാൾ പോലുമുണ്ടാവരുത്, ചില വിഭാഗങ്ങളെ പാർശ്വവത്ക്കരിച്ചുള്ള വേർതിരിവുണ്ടാവരുത്, ഡിജിറ്റൽ മേഖലയിൽ വേർതിരിവുണ്ടാവരുത് എന്ന് ഗവർണർ എടുത്തു പറഞ്ഞിരിക്കുന്നുവെന്നത് ചെറുതല്ലാത്ത നയം തന്നെയാണ്. പ്രളയവും കൊടുങ്കാറ്റും മഹാമാരിയും നവകേരളത്തിന് വിഘാതം സൃഷ്ടിക്കുമ്പോഴും ‘നാനാത്വത്തിൽ ഏകത്വം’ എന്ന സാരാംശത്തിനുള്ള വിഭാഗീയ വെല്ലുവിളിയെയും ഗവർണർ സഗൗരവം കാണുന്നു. ഇത്തരം അസമത്വങ്ങൾക്കെതിരേ ഐക്യമത്വം മഹാബലം എന്ന തിരിച്ചറിവിൽ നാമോരുത്തരും പ്രയത്നിക്കേണ്ട ആവശ്യകത ഗവർണർ രണ്ടാം പിണറായി സർക്കാറിലെ പ്രഥമ നയപ്രഖ്യാപനത്തിൽ ഊന്നിപ്പറയുന്നത് തന്നെയാണ് മതനിരപേക്ഷതയുടെ കരുത്തുറ്റ ഊന്നുവടി.
ആരോഗ്യം, പൊലീസ്, ദുരന്ത നിവാരണം, തദ്ദേശസ്വയംഭരണം, റവന്യൂ എന്നീ വകുപ്പുകളുടെ കോവിഡു പോരാട്ട മുൻനിരയിൽ പ്രവർത്തിക്കുന്നവർക്കുള്ള പ്രാധാന്യവും എടുത്തു പറയുന്നു. പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളിൽ കിൻഫ്ര ഇൻ്റഗ്രേറ്റഡ് റൈസ് ടെക്നോളജി പാർക്കുകൾക്കായി പദ്ധതിയുണ്ടെന്നത് ഓരോ പാലക്കാടുകാരനും അഭിമാന നേട്ടം തന്നെയാണ്.
അതേ സമയം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ച ആശങ്ക കേരള ജനതയുടെ പൊതു ആശങ്ക തന്നെയാണ്. ഒന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത് പോലെ, പുത്തൻ ആരോഗ്യം നയം, ഈ മഹാമാരിക്കാലത്തും ഉൾപ്പെടുത്തിയില്ല എന്നത് പ്രധാന ആശങ്ക തന്നെയാണ്. മറ്റൊരു വശം മൂന്നാം ഘട്ട കൊറോണയിലേക്ക് രാജ്യം കാലെടുത്തു വെച്ച സ്ഥിതിക്ക് എങ്ങനെ ആ ഭയാനകമായ അന്തരീക്ഷത്തെ നേരിടണമെന്ന വ്യക്തമായ കാഴ്ചപ്പാട് പങ്കുവെക്കാത്തതും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചത്, ആ സ്ഥാനത്തിൻ്റെ ഉത്തരവാദിത്വത്തിൻ്റെ പ്രസക്തി, ആരോഗ്യപരമായ വിയോജിപ്പിലൂടെ വി ഡി സതീശൻ വെളിവാക്കുന്നു.
ക്ഷേമ, വികസനവുമായി ബന്ധപ്പെട്ട മുൻ സർക്കാർ പദ്ധതികൾ തുടരുമെന്നതും വാക്സിൻ സൗജന്യമായി നൽകുന്നതിനായി മൂന്ന് കോടി ഡോസ് വാങ്ങാൻ ആഗോള ടെൻഡർ വിളിക്കുമെന്ന് തുടങ്ങി സമൂഹത്തിലെ എല്ലാവർക്കും പുരോഗതിയുടെ പ്രതീക്ഷ നൽകുന്ന 112 പേജിലെ നയപ്രഖ്യാപനം കേരളത്തിന് പുത്തൻ ഉണർവ്വ് നൽകട്ടെ. ജയ് ഹിന്ദ്.










