അട്ടപ്പാടി: കടമ്പാറ ഊരിലെ നാഗമണി ബാല സ്വാമിയുടെ നാല് ആടുകളെയാണ് കാട്ട് നായ്ക്കൾ കൊന്ന് തിന്നത്, കൂടെയുണ്ടായിരുന്ന മറ്റ് 11 ആടുകളെ കാണതായി. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഊരിന് സമീപത്ത് മേയ്ക്കുകയായിരുന്ന ആടുകളുടെ അടുക്കലേക്ക് എത്തിയ കാട്ടുനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടക്കുന്നത് കണ്ടതോടെ നാഗമണി പ്രാണരകഷാർത്ഥം ഊരിലേക്ക് ഓടുകയായിരുന്നു. ഊരിലെത്തി കൂടുതൽ ആളുകളുമായി തിരിച്ചെത്തിയപ്പോഴേക്കും നാല് ആടുകളെ മുഴുവനായും കാട്ടുനായ്ക്കൾ തിന്നിരുന്നു. മറ്റുള്ള ആടുകളെ കാണതാവുകയും ചെയ്തു. ഊരുകാർ സമീപത്തെ വനത്തിൽ തിരഞ്ഞെങ്കിലും ആടുകളെ കണ്ടെത്തനായില്ല. കാട്ടുനായ്ക്കൾ ഷോളയൂർ ചാവടിയൂർ വനത്തിലേക്ക് കടന്നതായാണ് കരുതുന്നത്. ശനിയാഴ്ച്ചയും ഡെപ്യൂട്ടി റെയ്ഞ്ചർ സതീഷന്റെ നേതൃത്വത്തിൽ വനം വകുപ്പും, ഊരുകാരും തിരഞ്ഞെങ്കിലും ആടുകളെ കണ്ടെത്താനായില്ല. ഒരു മാസം മുൻപ് കടമ്പാറ ഊരിലെതന്നെ കാളിയുടെ ആറ് ആടുകളെ സമാന രീതിയിൽ കാട്ടുനായ്ക്കൾ കൊന്നിരുന്നു. രണ്ടാഴ്ച്ച മുമ്പ് വെച്ചപ്പതി ഊരിലെ ചിത്ര നഞ്ചന്റെ നാല് പശുക്കളെയും ഒരു കാളയേയും കാട്ടുനായ്ക്കൾ കടിച്ച് കൊന്നിരുന്നു. ഇതിൽ രണ്ട് പശുക്കളെ കാട്ടുനായ്ക്കൾ പൂർണ്ണമായി തിന്ന് തീർത്തിരുന്നു.