ഇ ഏതിനും ചുരം ഇറങ്ങേണ്ട:അട്ടപ്പാടിയിൽ പുതിയ താലൂക്ക് സൃഷ്ടിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം
മണ്ണാർക്കാട്:പതിറ്റാണ്ടുകളുടെ നീണ്ട കാത്തിരിപ്പിനൊടുവിൽ അട്ടപ്പാടി താലൂക്ക് യാഥാർത്ഥ്യമായി.മണ്ണാർക്കാട് താലൂക്കിനെ വിഭജിച്ച് അട്ടപ്പാടിക്ക് മാത്രമായി പുതിയ താലൂക്ക് നിലവിൽ വന്നു.അട്ടപ്പാടി താലൂക്ക് രൂപീകരണം ഈ പ്രദേശത്തെ ക്ഷേമപദ്ധതികൾ നടപ്പിലാക്കുന്നത് എളുപ്പമാക്കുമെന്ന് അട്ടപ്പാടി ഉൾപ്പെടുന്ന മണ്ണാർക്കാട് മണ്ഡലം എം.എൽ.എ അഡ്വ. എൻ. ഷംസുദ്ദീൻ പറഞ്ഞു. താലൂക്ക് പ്രഖ്യാപനത്തോടൊപ്പം അതിനനുസരിച്ചുള്ള പശ്ചാത്തല ഘടനാ രൂപീകരണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അട്ടപ്പാടി താലൂക്ക് രൂപീകരണത്തോടെ പ്രദേശവാസികളുടെ ചിരകാല അഭിലാഷം പൂർത്തിയാവുകയാണ്.പതിറ്റാണ്ടുകളായി ജനങ്ങളുടെ ആവശ്യമാണ് താലൂക്ക് രൂപീകരണം. ആദിവാസികളുൾപ്പടെയുള്ളവർ 60 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് താലൂക്ക് ആസ്ഥാനത്തെത്തുന്നത്. 124 ചതുരശ്ര കിലോമീറ്റർ വരുന്ന അട്ടപ്പാടി മേഖലയിൽ പകുതിയിലധികവും വനഭൂമിയാണ്. ആലപ്പുഴ ജില്ലയേക്കാൾ വലിപ്പമുണ്ട് അട്ടപ്പാടിക്ക്. ഒരു ലക്ഷത്തോളം വരുന്ന ജനസംഖ്യയിൽ 33000 ത്തിലധികം ആദിവാസി കളാണെന്ന പ്രത്യേകതയും അട്ടപ്പാടിക്കുണ്ട്.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത്, അഗളി, പുതൂർ, ഷൊളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ, അഗളി, കള്ളമല, പാടവയൽ, പുതൂർ, കോട്ടത്തറ, ഷോളയൂർ എന്നീ വില്ലേജുകൾ എന്നിവ ഉൾപ്പെടുന്നതാണ് പുതിയ അട്ടപ്പാടി താലൂക്ക്.184 ആദിവാസി ഊരുകളുള്ള മേഖലകൂടിയാണ് അട്ടപ്പാടി. പുരാതന ഇരുള, കുറുമ്പ,മുടുക വിഭാഗക്കാരാണ് ഇവർ. പുതിയ താലൂക്ക് ഇവരുടെ സംരക്ഷണത്തിന് കൂടുതൽ ഫലവത്താവും. ഭൂഘടനാപരമായി മറ്റിടങ്ങളിൽനിന്ന് ഓരോ ഊരും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഉൾപ്രദേശങ്ങളിലെ ഊരുകളിൽനിന്ന് അഗളിയിലെത്താൻപോലും മണിക്കൂറുകൾ യാത്ര ചെയ്യണം. യാത്രാ സൗകര്യങ്ങൾ കുറവായിരുന്ന മുൻ കാലങ്ങളിൽ താലൂക്ക് ആസ്ഥാനത്ത് പോയിവരാൻ അട്ടപ്പാടിക്കാർക്ക് രണ്ടുദിവസമെങ്കിലും വേണ്ടിവന്നിരുന്നു. പ്രത്യേക താലൂക്കെന്ന ഈ പ്രദേശത്തുകാരുടെ ആവശ്യത്തിന് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. താലൂക്ക് സംവിധാനം നിലവിൽ വരുന്നതോടെ വിദൂര ഊരുവാസികളുടേതടക്കം യാത്ര പകുതിയോളം കുറയ്ക്കാനാകും.