ഏതാനും കിലോമീറ്റർ ഓട്ടത്തിനു 5000–6500 രൂപ വരെ; കോവിഡിന്റെ മറവിൽ ചില ആംബുലൻസ് കൊള്ള
പാലക്കാട് ∙ കോവിഡ് പോരാളികളായി ആംബുലൻസുകൾ നാടാകെ പായുമ്പോഴും അവർക്ക് അപവാദമായി കൊള്ളനിരക്കുമായി ചില ആംബുലൻസുകാർ. കോവിഡ് ബാധിതരെ ആശുപത്രിയിൽ എത്തിക്കാനും കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ശ്മശാനത്തിൽ എത്തിക്കാനും വൻതുക ഈടാക്കുന്നതായി പരാതി. ഏതാനും കിലോമീറ്റർ ഓട്ടത്തിനു വരെ 5000–6500 രൂപ വരെ വാങ്ങുന്നെന്നാണു പരാതി.
ഇത്തരം കൊള്ളയടിക്കെതിരെ കർശന നടപടി വേണമെന്നു പാലക്കാട് നഗരസഭ കൗൺസിൽ യോഗത്തിൽ ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ ശക്തമായി ഇടപെട്ടിട്ടും 500 രൂപ വരെയാണു കുറച്ചു നൽകുന്നത്. ജില്ലയിൽ 108 ആംബുലൻസുകളുടെ സേവനം ലഭ്യമാണെങ്കിലും എണ്ണം പരിമിതമാണ്. 30ൽ താഴെ ആംബുലൻസുകളാണ് ഉള്ളത്. ദിവസം 2000–3000 പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ ഇവർ 24 മണിക്കൂർ സേവനം നടത്തിയിട്ടും പര്യാപ്തമാകുന്നില്ല.
ഇതും ചില ആംബുലൻസുകാർ മുതലെടുക്കുന്നു. പിപിഇ കിറ്റ് തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞാണു കൂടുതൽ തുക വാങ്ങിക്കുന്നത്. അതേസമയം ന്യായമായ നിരക്കിൽ ആംബുലൻസ് സർവീസ് നടത്തുന്നവരും ഉണ്ട്. കോവിഡ് ബാധിതരുടെ അവസ്ഥ കണ്ടറിഞ്ഞു നിരക്കു കുറച്ചു സഹായിക്കുന്നവരും ഉണ്ട്.വിഷയം ജില്ലാ കലക്ടറുടെയും ജില്ലാ മെഡിക്കൽ ഓഫിസറുടെയും ശ്രദ്ധയിൽപെടുത്തുമെന്നു പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ അറിയിച്ചു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി. റീത്ത വ്യക്തമാക്കി.